ന്യൂഡൽഹി: ജമ്മു കശ്മീർ മുതൽ തിരുവനന്തപുരം വരെയുള്ള കൊറോണ ആശുപത്രികൾക്കു മേൽ പുഷ്പവൃഷ്ടി നടത്തി ഇന്ത്യൻ സൈന്യം. രാജ്യത്ത് കൊറോണക്കെതിരായ പോരാട്ടത്തിൽ ആരോഗ്യ പ്രവർത്തകർ ഒറ്റക്കല്ല എന്ന സന്ദേശമാണ് ഇന്ത്യൻ സൈന്യം നൽകുന്നത്. വിവിധ പോലീസ് ആസ്ഥാനങ്ങളിൽ എത്തിയും സൈന്യം ആദരമറിയിച്ചു.
കൊറോണ മുന്നണി പോരാളികൾക്കും സുരക്ഷ ഉദ്യോഗസ്ഥർക്കും ആദരമർപ്പിച്ചു കൊണ്ട് ഡൽഹിയിലെ രാജ്പഥിന് മുകളിലൂടെ വ്യോമസേനയുടെ ഫ്ലൈപാസ്റ്റ് നടന്നു. ഹരിയാനയിലെ പഞ്ച്കുളയിലുള്ള സർക്കാർ ആശുപത്രിക്ക് മുന്നിൽ ഇന്ത്യൻ സൈന്യം സംഘടിപ്പിച്ച ബാൻഡ് മേളവും ശ്രദ്ധേയമായി. ഈ പ്രതിസന്ധി ഘട്ടത്തിലും അക്ഷീണരായി പ്രവർത്തിക്കുന്ന പോലീസ് സേനക്ക് ആദരാമർപ്പിച്ചുകൊണ്ട് ഡൽഹിയിലെ പോലീസ് യുദ്ധ സ്മാരകത്തിൽ വ്യോമസേന പുഷ്പവൃഷ്ടി നടത്തി.
അതേസമയം, രാജ്യത്തെ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാനായുള്ള രണ്ടാം സാമ്പത്തിക പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 40,000ത്തോട് അടുക്കുകയാണ്. 28,046 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. മരണസംഖ്യ 1,301 ആയിരിക്കുകയാണ്. 10,632 പേരുടെ രോഗം ഭേദമായി എന്നത് രാജ്യത്തിനു ആശ്വാസം പകരുന്നു.
മറുഭാഗത്ത്, ജമ്മു കശ്മീരിൽ ഏതാനും ദിവസങ്ങളായി ഭീകരർ ആക്രമണം അഴിച്ചു വിടുകയാണ്. കഴിഞ്ഞ ദിവസം പുൽവാമയിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ഇതിനു പിന്നാലെ ഇന്ന് ഹന്ദ്വാരയിൽ നടന്ന ഏറ്റുമുട്ടലിൽ കേണലടക്കം നാലു സൈനികർ വീരമൃത്യു വരിച്ചു. ഒരു പൊലീസുകാരനും ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചിട്ടുണ്ട്. രണ്ടു ഭീകരരെ സൈന്യം വധിച്ചു. മേഖലയിൽ സുരക്ഷ സേനയുടെ തെരച്ചിൽ പുരോഗമിക്കുകയാണ്.