ശ്രീനഗർ: ഇന്ന് ഹന്ദ്വാരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സൈന്യം വധിച്ച ഭീകരരിൽ ഒരാളെ തിരിച്ചറിഞ്ഞു. ലഷ്കർ ഇ തൊയ്ബ ഭീകരനായ ഹൈദർ എന്നയാളെയാണ് സൈന്യം വധിച്ചത്. ഇയാൾ പാകിസ്താൻ സ്വദേശിയാണ്. ലഷ്കറിന്റെ പ്രധാന കമാൻഡർമാരിൽ ഒരാളാണ് ഹൈദർ. കശ്മീർ ഐജി വിജയ് കുമാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അതേസമയം, ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കേണലടക്കം നാലു സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഒരു പൊലീസുകാരനും ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചിട്ടുണ്ട്. 21 രാഷ്ട്രീയ റൈഫിൾസിലെ കേണൽ അശുതോഷ് ശർമ്മ, മേജർ അനൂജ് സൂദ്, ലാൻസ് നായിക് ദിനേഷ്, റൈഫിൾ മാൻ എൻ.കെ രാജേഷ്, കശ്മീർ പൊലീസ് സബ് ഇൻസ്പെക്ടർ ഷക്കീൽ ഖാസി എന്നിവരാണ് വീരമൃത്യു വരിച്ചത്.
ഹന്ദ്വാരയിൽ ഭീകരർ എത്തിയെന്നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തെരച്ചിൽ നടത്തിയത്. പ്രദേശത്തെ ഒരു വീട്ടിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സൈന്യം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ നടന്ന ഏറ്റുമുട്ടലിലാണ് നാല് ജവാന്മാരും ഒരു പോലീസ് ഉദ്യോഗസ്ഥനും വീരമൃത്യു വരിച്ചത്. ജമ്മു കശ്മീരിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭീകരർ ആക്രമണം അഴിച്ചു വിടുകയാണ്. കഴിഞ്ഞ ദിവസം പുൽവാമയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.