ജമ്മുകശ്മീര്‍:കശ്മീര്‍ അതിര്‍ത്തിയില്‍ വന്‍സ്ഫോടക വസ്തു ശേഖരം പിടികൂടി. സാംബ ജില്ലയില്‍ പാകിസ്താനുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമാണ് വെടിമരുന്നുകളും ഗ്രനേഡുകളും പോലീസ് കണ്ടെടുത്തത്.
സാംബയിലെ ഗോരാനിലെ മലയോര പ്രദേശത്ത് പോലീസ് നടത്തിയ തെരച്ചിലിലാണ് മൂന്ന് ഗ്രനേഡുകളും 54 റൗണ്ട് എകെ വെടിക്കോപ്പുകളും കണ്ടെടുത്തത്. സാംബ സീനിയര്‍ പോലീസ് സൂപ്രണ്ട് ശക്തി പഥക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.കതുവ ജില്ലയുടെ അതിര്‍ത്തിയിലുള്ള ഒരു വനമേഖലയാണിത്. മുമ്പ് തീവ്രവാദികള്‍ക്ക് നുഴഞ്ഞുകയറാനുള്ള പിന്തുണയും ഈ പ്രദേശത്ത് ലഭിച്ചിരുന്നു . ഇന്ന് ഇവിടെ നീരീക്ഷണം ശക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വെടിക്കോപ്പുകളും ഗ്രനേഡും പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. അതേസമയം, ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതി വിലയിരുത്തുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തു.
കശ്മീരില്‍ പാകിസ്താന് നടത്തുന്ന ഭീകര നീക്കങ്ങളെക്കുറിച്ച് ഉന്നത സുരക്ഷ വിഭാഗങ്ങളും രഹസ്യാന്വേഷണ വിഭാഗവും അജിത് ഡോവലിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വടക്കന്‍ കശ്മീരിലെ ഹന്ദ്വാര, ബാരാമുള്ള, സോപൂര്‍ ത്രികോണം എന്നിവിടങ്ങളിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ഉന്നതതല കൂടിക്കാഴ്ച നടന്നത്. കേണല്‍ റാങ്ക് ഉദ്യോഗസ്ഥനുള്‍പ്പെടെ ആറ് സൈനികര്‍ക്കാണ് അടുത്തിടെ നടന്ന ഏറ്റുമുട്ടലില്‍ ജീവന് നഷ്ടമായത്. ഹിസ്ബുള്‍ മുജാഹിദ്ദീൻ ഭീകരനായ റിയാസ് നായിക്കുവിനെയും സൈന്യം വധിച്ചിരുന്നു.