ന്യൂഡല്‍ഹി:കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായുള്ള വാക്സിന് നിര്‍മ്മാണ രംഗത്ത് ഇന്ത്യ-യുഎസ് ബന്ധം ശക്തമാകുന്നു. മൂന്നു വാക്സിനുകളുടെ നിര്‍മ്മാണ രംഗത്ത് ഇപ്പോള്‍ ഇന്ത്യയിലെയും അമേരിക്കയിലെയും കമ്പനികള്‍ ഒരുമിച്ചുപ്രവര്ത്തിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ അംബാസിഡര്‍ തരൺജിത് സിംഗ് സന്ധു വ്യക്തമാക്കി.
വാക്സിനുകള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇരു രാജ്യങ്ങളും കൈമാറിക്കഴിഞ്ഞു. കൊറോണ പ്രതിസന്ധിയില്‍ ഇന്ത്യയുടെ ഉത്പാദന അടിത്തറ വിപുലീകരിക്കുന്നതിനും ആഗോള വിതരണ ശൃംഖല വീണ്ടെടുക്കാനും ഈ സഹകരണം സുപ്രധാന പങ്ക് വഹിക്കുമെന്നും സന്ധു പ്രത്യാശ പ്രകടിപ്പിച്ചു. വാക്സിന് നിര്‍മ്മാണ രംഗത്തെ സഹകരണത്തിലൂടെ അപ്രതീക്ഷിതമായ അവസരം ആണ് ഇരു രാജ്യങ്ങള്‍ക്കും കൈവന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍), സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്) എന്നിവ വര്‍ഷങ്ങളായി പരസ്പരം സഹകരിക്കുന്നുണ്ടെന്ന് അംബാസഡര്‍ വ്യക്തമാക്കി.റോട്ടവൈറസ് വാക്സിൻ നിര്‍മ്മാണത്തിനായി ഏകദേശം മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഇന്ത്യ അമേരിക്ക സഹകരണം ഈ മേഖലയില്‍ ഉണ്ടായിട്ടുണ്ടെന്നും സന്ധു അറിയിച്ചു.
ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് ഇന്ത്യ വിശ്വസ്ത പങ്കാളിയാണ്. വിതരണ മേഖലയില്‍ മറ്റു രാജ്യങ്ങള്‍ക്ക് എന്തു സഹായം വേണമെങ്കിലും ചെയ്യാന്‍ ഇന്ത്യയ്ക്ക് സാധിക്കും. വിതരണ ശൃംഖലയുടെ ഒരു പ്രധാന ഭാഗമാണ് ഇന്ത്യയെന്നും ഇത് യുഎസ് ഗവണ്മെന്റിന്റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.