ബംഗളൂരു : സംസ്ഥാനത്ത് കുടുങ്ങിപ്പോയ ഇതര സംസ്ഥാനക്കാർക്ക് അവരവരുടെ സംസ്ഥാനത്തേക്ക് മടങ്ങിപ്പോകാൻ സംവിധാനമൊരുക്കി കർണാടകം. നാട്ടിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹമുള്ളവർക്ക് പണം നൽകി കർണാടക ട്രാൻസ്പ്പോർട്ട് ബസുകൾ ഉപയോഗിക്കാമെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്ത് കുടുങ്ങിപ്പോയ വിദ്യാർത്ഥികൾ , വിനോദ സഞ്ചാരികൾ, തീർത്ഥാടകർ തുടങ്ങിയവരുൾപ്പെടെ എല്ലാവർക്കും അവരവരുടെ സംസ്ഥാനത്തേക്ക് മടങ്ങിപ്പോകാനുള്ള സൗകര്യം ഉപയോഗിക്കാമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിവരാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് പാസെടുക്കണമെങ്കിൽ വണ്ടി നമ്പർ നിർബന്ധമാണ്. സർക്കാർ സംവിധാനമെന്ന ഓപ്ഷനില്ലാത്തതുകൊണ്ടും കർണാടക ബസിന്റെ നമ്പർ നൽകാൻ കഴിയാത്തതു കൊണ്ടും മലയാളികൾക്ക് ഇത് ഉപയോഗിക്കാൻ കഴിയുന്നില്ലെന്നാണ് ആക്ഷേപം.
ചൊവ്വാഴ്ച്ച മുതൽ കർണാടക ബസ് ഓടിച്ചു തുടങ്ങുമെന്നാണ് റിപ്പോർട്ട്. കർണാടകയുടെ പാസ് ആവശ്യപ്പെട്ടവരോട് കർണാടക ആർ.ടി,സി വിളിച്ച് ബസ്സിൽ പോകുന്നുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. എന്നാൽ കേരള പാസ് സാങ്കേതിക പ്രശ്നം കൊണ്ട് രജിസ്റ്റർ ചെയ്യാൻ മലയാളികൾക്ക് കഴിയുന്നില്ല. കേരളം ഉടൻ തന്നെ വേണ്ട സംവിധാനമൊരുക്കിയില്ലെങ്കിൽ മലയാളികൾക്ക് ഈ സംവിധാനം ഉപയോഗിക്കാൻ കഴിയില്ല. സംസ്ഥാന സർക്കാർ എത്രയും വേഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നാണ് കർണാടകയിലുള്ള മലയാളികളുടെ ആവശ്യം.