കാസർകോട് : ജില്ലയില്‍ മൂന്നാംഘട്ട കൊറോണ നിയന്ത്രണത്തിന് വിപുലമായ പദ്ധതിക്ക് രൂപം നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തലപ്പാടി വഴി വരുന്നവര്‍ക്ക് പാസ് നിര്‍ബന്ധമാണ്. പാസില്ലാതെ അതിര്‍ത്തി കടന്നു വരുന്നവരെ സര്‍ക്കാര്‍ ക്വാറന്റൈനിലേക്ക് മാറ്റും, കൂടാതെ ഇവര്‍ക്കെതിരെ എപ്പിഡെമിക്ക് ഡിസീസ് ഓര്‍ഡിനെന്‍സ് പ്രകാരം നിയമ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
തലപ്പാടി വഴി അതിര്‍ത്തി കടന്ന് വരുന്നവര്‍ ദേശീയ പാതയിലൂടെ ലക്ഷ്യസ്ഥാനത്തേക്ക് സഞ്ചരിക്കണം. സഞ്ചാരത്തിന് ഊടു വഴികളോ,കെ എസ് ടി പി റോഡോ തെരഞ്ഞെടുക്കരുത്. ക്വാറന്റൈയിന് ചെയ്യുമ്പോള്‍ മെഡിക്കല്‍ ഓഫീസറുടെ അനുമതി ആവശ്യമാണ്, പോലീസും റവന്യൂ ഉദ്യോഗസ്ഥരും മാത്രമായി ക്വാറന്റൈന് ചെയ്യരുത്. തീവണ്ടി മാര്‍ഗ്ഗം എത്തുന്നവരെ പരിശോധിക്കുന്നതിന് കാലിക്കടവ്, തലപ്പാടി ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയതായും അദ്ദേഹം അറിയിച്ചു. ഇവര്‍ക്കും പാസ് ഉണ്ടെങ്കില്‍ മാത്രമേ കടത്തി വിടുകയുള്ളൂ. വരും ദിവസങ്ങളില്‍ തലപ്പാടിയിലെ ഹെല്‍പ്പ് ഡെസ്കുകളുടെ എണ്ണം ചുരുക്കും. വിദേശത്തു നിന്ന് വരുന്നവര്‍ ഏഴു ദിവസം നിര്‍ബന്ധമായും ജില്ലാ ഭരണകൂടത്തിന്റെ സ്ഥാപന ക്വാറന്റൈനില്‍ കഴിയണം, തുടര്‍ന്ന് ഇവരുടെ സ്രവ പരിശോധന നടത്തുകയും ചെയ്യും. ഫലം പോസറ്റീവ് ആണെങ്കില്‍ ആശുപത്രിയിലേക്കും നെഗറ്റീവ് ആണെങ്കില്‍ വീട്ടിലെ റൂം ക്വാറന്റൈനിലേക്കും മാറാം.
ക്രമസമാധാന പരിപാലനത്തിന് പോലീസിനെ സഹായിക്കാന്‍ ഇന്‍സിഡന്റ് കമാന്റേഴ്സിനെ നിയോഗിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. വനത്തിലൂടെയും ഊടുവഴികളിലൂടെയും പാസില്ലാതെ അതിര്‍ത്തി കടന്ന് ജില്ലയിലേക്ക് ആളുകള്‍ പ്രവേശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍, ജില്ലയിലെ 25 അതിര്‍ത്തി കേന്ദ്രങ്ങളിലും പോലീസ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി.