ശ്രീനഗര്‍: കൊടും ഭീകരനായ റിയാസ് നായിക്കൂവിനു പിന്നാലെ കൂടുതല്‍ ഭീകരരെ ലക്ഷ്യമിട്ട് ഇന്ത്യന്‍ സൈന്യം. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനായ ജഹാംഗിര്‍ സൂരിയെയാണ് ഇന്ത്യന്‍ സൈന്യം ലക്ഷ്യമിട്ടിരിക്കുന്നത്. തലക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ഭീകരനാണ് ജഹാംഗിര്‍ സൂരി.
ജമ്മു കശ്മീരിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയാണ് സൂരി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടു കാലമായി കിഷ്ത്വാര്‍, ദോഡ, ഭദേര്ബാഗ്, റംബാന്‍ എന്നീ മേഖലകളില്‍ ഇയാള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമുള്‍പ്പെടെ നിരവധിയാളുകളെ കൊലപ്പെടുത്തിയ ആക്രമണങ്ങളില്‍ ഇയാള്‍ പങ്കാളിയായിരുന്നു. ആയുധങ്ങള്‍ക്കായി സുരക്ഷാ സേനയേയും ഇയാളുടെ നേതൃത്വത്തില്‍ നിരവധി തവണ ആക്രമിച്ചിട്ടുണ്ട്.
ഒരു ഇടവേളക്ക് ശേഷം രണ്ട് വര്‍ഷം മുന്‍പാണ് രണ്ട് വർഷം മുൻപാണ് സൂരി വീണ്ടും ആക്രമണം നടത്തുന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി അനില്‍ പരിഹാറിനേയും അദ്ദേഹത്തിന്റെ സഹോദരന് അജിത് പരിഹാറിനേയും കിഷ്ത്വാറില്‍ നടത്തിയ ആക്രമണത്തില്‍ ഇയാള്‍ കൊലപ്പെടുത്തിയിരുന്നു. തങ്ങളുടെ സ്റ്റേഷനറി കട അടച്ച ശേഷം വീട്ടിലേക്ക് മടങ്ങവേയായിരുന്നു ആക്രമണം ഉണ്ടായത്. ഇരുളിന്റെ മറപറ്റി അന്ന് സൂരി കടന്നു കളയുകയും ചെയ്തു.
കിഷ്ത്വാറില്‍ വര്‍ഗീയ ലഹള ഉണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിഹാര്‍ സഹോദരന്മാരെ സൂരി കൊലപ്പെടുത്തിയതെന്ന് എന്‍ഐഎ തയ്യാറാക്കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ഇയാള്‍ വീണ്ടും കിഷ്ത്വാറില്‍ എത്തിയെന്ന് സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. തന്റെ കുടുംബാംഗങ്ങളെ കാണാനാണ് ഇയാള്‍ എത്തിയതെന്നാണ് സൂചന. ഉടന്‍ തന്നെ ജമ്മു കശ്മീര്‍ പോലീസ് സ്ഥലത്തേക്ക് എത്തിയെങ്കിലും ഇയാള്‍ കടന്നുകളഞ്ഞു. സമീപ പ്രദേശത്തുള്ള ഗുഹയിലൂടെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇതോടെ ജഹാംഗിര്‍ സൂരിക്കായുള്ള തെരച്ചില്‍ സൈന്യം ശക്തമാക്കിയിരിക്കുകയാണ്.