റിയാദ് : സൗദിയിൽ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയായ് നൽകി വന്നിരുന്ന ചാട്ടവാറടി നിർത്തലാക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനം നടപ്പാക്കുന്നതിന് നീതിന്യായ മന്ത്രിയും സുപ്രീം ജുഡീഷ്യറി കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് വാലിദ് അൽ സമാനി രാജ്യത്തുടനീളമുള്ള എല്ലാ കോടതികൾക്കും സർക്കുലർ നൽകി.
പുതിയ ചട്ടങ്ങൾക്കനുസൃതമായി ചാട്ടവാറടിക്കുന്നതിന് പകരമായി ജയിൽ ശിക്ഷയോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ നല്കാൻ ആണ് ഉത്തരവ്.
സൗദി അറേബ്യയിൽ വാഗ്ദാനം ചെയ്യപ്പെട്ട മറ്റൊരു പരിഷ്കാരമായാണ് ഉന്നതർ പുതിയ തീരുമാനത്തെ വിലയിരുത്തുന്നത് . രാജ്യത്തിന്റെ എല്ലാ നീതിന്യായ നടപടികളിലും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതിനും പൗരന്മാർക്കും താമസക്കാർക്കും ജീവിതനിലവാരം ഉയർത്തുന്നതിനും സഹായിക്കും എന്നാണ് വിലയിരുത്തൽ.
ഏപ്രിലിൽ ചാട്ടവാറടി ഫലപ്രദമായി അവസാനിപ്പിക്കാനുള്ള സുപ്രീംകോടതിയുടെ ഉത്തരവ് വന്നതിനു പിന്നാലെ പ്രായപൂർത്തിയാകാത്ത കുറ്റവാളികൾക്ക് വധശിക്ഷ നൽകുന്നത് അവസാനിപ്പിച്ചും രാജ്യം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.