റിയാദ്: സൗദിയിൽ ശവ്വാൽ മാസപ്പിറവി കാണാത്തതിനാൽ ശനിയാഴ്ച റമദാൻ പൂർത്തിയാക്കി ഞായറാഴ്ച ഈദ് അൽ ഫിത്തർ ആരംഭിക്കുമെന്ന് സൗദി അറേബ്യ അധികൃതർ അറിയിച്ചു. ഈദുൽ ഫിത്തർ അവധികളിൽ കൊറോണ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സമ്പൂർണ്ണ കർഫ്യുവും 24 മണിക്കൂർ ലോക്ക് ഡൗണും രാജ്യത്ത് വെള്ളിയാഴ്ച നിലവിൽ വന്നു. ബുധനാഴ്ച വരെയാണ് സമ്പൂർണ്ണ നിരോധനം. കർഫ്യു സമയത് 20 തരം വാണിജ്യ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയും എന്നു വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽഹുസൈൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഫാക്ടറികൾ, ലബോറട്ടറികൾ, ഹൈപ്പർമാർകറ്റുകൾ, റസ്റ്റോറന്റുകൾ, പെട്രോൾ സ്റ്റേഷനുകൾ, ഗ്യാസ് സ്റ്റേഷനുകൾ, പമ്പുകളിലെ കാർ വർക്ക് സ്റ്റേഷനുകൾ എന്നിവ പ്രധാനമായും ഉൾപ്പെടും. കൂടാതെ പച്ചക്കറി, പഴം, മാംസം, ഭക്ഷ്യവസ്തുക്കൾ എന്നിവ വിൽക്കുന്ന കടകൾ. ഗോഡൗൺ, ക്ലിനിക്കുകൾ, ഫാർമസികൾ, സ്വകാര്യ ആശുപത്രികൾ എന്നിവക്കും ഫിഷ് കടകൾ, വീട്
മെയ്ന്റനൻസ്, പ്ലംബിങ്, ഇലക്ട്രിക്കൽ,
എയർകണ്ടിഷനിംഗ് വർക്കുകൾ എന്നീ സേവനങ്ങൾക്കും അനുമതി ഉണ്ട്. റെസ്റ്റോറന്റുകളുടെ പ്രവർത്തനം പാഴ്സലുകളിലും ഓർഡറുകളിലും പരിമിതമായിരിക്കും. വിവാഹ ആഘോഷങ്ങൾക്കും മൊബൈൽ റെസ്റ്റോറന്റുകൾക്കും അനുമതിയില്ല എന്നും മന്ത്രാലയ വക്താവ് അറിയിച്ചു.