പെരുന്നാൾ ആഘോഷങ്ങൾക്കായി മാംസം വാങ്ങുന്നത് അംഗീകാരമുള്ള അറവുശാലകളിൽ നിന്നായിരിക്കണമെന്ന്അബുദാബി ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദ്ദേശിച്ചു.അശാസ്ത്രീയമായ രീതിയിൽ മൃഗങ്ങളെ കൊല്ലുകയും മാലിന്യ സംസ്കരണം നടത്തുകയും ചെയ്യുന്നത് അണുബാധയടക്കമുള്ള പ്രശ്നങ്ങൾക്ക് കാരണമായേക്കും. അംഗീകൃത അറവുശാലകളിൽ എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. ബലിമൃഗങ്ങളുടെ ആരോഗ്യ പരിശോധന നടത്തിയ ശേഷമാണ് ഇവയെ തിരഞ്ഞെടുക്കുന്നത് തന്നെ. ശാസ്ത്രീയമായ ഉപകരണങ്ങളും കൃത്യതയോടെയുള്ള അവയുടെ അണുനശീകരണവുമെല്ലാം അംഗീകൃത കേന്ദ്രങ്ങളിൽ ഉറപ്പാക്കും. സുരക്ഷാ സംഘത്തിന്റെ കൃത്യമായ പരിശോധനകളും ഇത്തരം അറവുശാലകളിലുണ്ട്. സ്വകാര്യ ഫാമുകളിലും അനധികൃത അറവ് കേന്ദ്രങ്ങളിലും കൊല്ലുന്ന മൃഗങ്ങളുടെ മാംസത്തിന്റെ ഗുണമേന്മയുറപ്പാക്കാൻ കഴിയില്ല. ഇത്തരം കേന്ദ്രങ്ങളിൽ കൃത്യതയോടെയുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങൾ പോലുമുണ്ടാവില്ല. രോഗം ബാധിച്ച മൃഗങ്ങൾ വരെ ഇവിടങ്ങളിൽ കാണാം. അത്തരം മൃഗങ്ങളുടെ സ്രവങ്ങൾ തൊടുന്നതും അവയുടെ മാസം കഴിക്കുന്നതും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവും. പല തരത്തിലുള്ള മൃഗജന്യ രോഗങ്ങൾ പടരുന്നത് അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നത് വഴിയാണ്. അതുകൊണ്ട് തന്നെ ആളുകൾ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് പ്രവർത്തിക്കുന്ന അംഗീകൃത അറവുശാലകളെ മാത്രം ആശ്രയിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി.