കുവൈറ്റ് സിറ്റി : വിദേശങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ ഒഴിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വന്ദേഭാരത് ദൗത്യം രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്പോള്‍ മൂന്ന് വിമാനങ്ങളിലുമായി 504 പ്രവാസികളാണ് കുവൈറ്റില്‍ നിന്നും സ്വന്തം നാട്ടിലേക്കെത്തിയത്. കുവൈറ്റില്‍ നിന്നും ഒന്നാം ഘട്ടത്തിൽ 5 വിമാനങ്ങളും, രണ്ടാം ഘട്ടത്തിൽ മൂന്നു വിമാനവുമാണ് ഇന്ത്യയിലേക്ക് സർവീസ് നടത്തിയത്. ഇന്ത്യയിലേക്കുള്ള 8 സര്‍വ്വീസുകളില്‍ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നിങ്ങനെ കേരളത്തിലേക്ക് 4 വിമാനസര്വ്വീസുകളാണുണ്ടായത്.
ഇതില്‍ അടിയന്തിരമായി നാട്ടിലെത്തുന്നതിനായി എംബസ്സിയിൽ രജിസ്റ്റർ ചെയ്ത ഗുരുതരരോഗികള്‍, ഗർഭിണികള്‍, കുട്ടികള്‍, സന്ദര്ശകവിസയിലെത്തിയവര് എന്നിവരായിരുന്നു യാത്രക്കാര്‍.
അതേ സമയം കുവൈറ്റ് പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരുടെ മടക്കവും ആരംഭിച്ചു. കുവൈറ്റിന്റെ നാടുകടത്തല്‍ കേന്ദ്രത്തില്‍ 7000ത്തിലധികം ഇന്ത്യാക്കാരാണ് നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നത്. വിജയവാഡയിലേക്കും ലക്നൗവിലേക്കും മൂന്നുവിമാനങ്ങളിലുമായി 435 പേരാണ് നാട്ടിലെത്തിയത്. ഒരുമാസത്തോളമായി നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനാകുന്നതിന്റെ ആശ്വാസത്തിലാണിപ്പോള്‍.
അതേസമയം കുവൈത്തിൽ നിന്ന് കേരളത്തിലേക്ക് 23 സർവീസുകൾ നടത്തുമെന്ന് ഇൻഡിഗോ എയർ ലൈൻസ്. സ്വകാര്യ വിമാന കമ്പനികൾക്ക് 180 സർവീസുകൾ നടത്താൻ കേന്ദ്ര സർക്കാർ അനുവദിച്ചതായും, അതിൽ 97 സർവീസുകൾ കുവൈത്ത്, ഖത്തർ, ഒമാൻ സൗദി എന്നീ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇൻഡിഗോ നടത്തുമെന്നത് പ്രവാസികൾക്ക് വലിയ ആശ്വാസമാണ്.