കോഴിക്കോട് : ഓൺലൈൻ മദ്യ വിൽപ്പനയ്ക്കുള്ള ബവ്ക്യൂ ആപ്ലിക്കേഷനുള്ള നടപടികൾ പൂർത്തീകരിച്ചു വരികയാണെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ. ഗൂഗിളിന്റെ അനുമതി കൂടി ലഭിച്ച ശേഷമേ അത് നടപ്പിലാക്കാൻ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.
കൊറോണ വ്യാപനത്തിന്റെ കാലത്ത് അടച്ചിട്ട മദ്യശാലകൾ തുറക്കുമ്പോൾ വലിയ തിരക്ക് അനുഭവപ്പെടും. അതിനാൽ ഇത്തരം സാഹചര്യങ്ങൾ പരിഗണിച്ച് തിരക്കൊഴിവാക്കുന്നതിനുള്ള നടപടികളാണ് സർക്കാർ ചെയ്യുന്നത്. അതിന് ശേഷം ഔട്ടലെറ്റുകൾ തുറക്കാം എന്ന നിലപാടാണ് സ്വീകരിച്ചിത്. ഗൂഗിളിന്റെ അനുമതി കൂടി ലഭിച്ച ശേഷമേ അത് നടപ്പാക്കാൻ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.
മദ്യ വിൽപ്പനയ്ക്കുള്ള വിർച്വൽ ക്യൂ ആപ് സ്റ്റാർട്ട് അപ് കമ്പനിക്ക് നൽകിയതിൽ തെറ്റില്ലന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. സ്റ്റാർട്ട് അപ്പുകളെ പോത്സാഹിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു.
അതേസമയം സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതൃത്വം രംഗത്ത് എത്തി. കേരളത്തിലെ മദ്യവ്യാപാരം സ്വകാര്യവൽക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത് ചെന്നിത്തല ആരോപിച്ചു. മദ്യം വിതരണം ചെയ്യാനുള്ള ആപ്പ് അവസാനം സർക്കാരിന് തന്നെ ആപ്പാകുമെന്ന് കെ.മുരളീധരനും പ്രതികരിച്ചു.