തിരുവനന്തപുരം : സംസ്ഥാനത്ത് മെയ് 26 മുതൽ ആരംഭിക്കുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ എല്ലാ വിദ്യാർത്ഥികളും എഴുതുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അധ്യാപകരുടെ ചുമതലയാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. പരീക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസ് മുഖേന നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ പരീക്ഷ നടത്തിപ്പ് അധ്യാപകർ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
സംസ്ഥാനത്തെ പരീക്ഷ നടക്കുന്ന എല്ലാ സ്കൂളുകളിലും വിദ്യാർത്ഥികൾ എത്തുമെന്ന് അധ്യാപകർ ഉറപ്പ് വരുത്തണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം സ്കൂളിലെ പ്രധാന അധ്യാപകർ ഉറപ്പുവരുത്തണം. ഗതാഗത സൗകര്യം പ്രധാന അധ്യാപകൻ ഉറപ്പാക്കണം. ഇതിനായി സ്വകാര്യ വാഹനം, പൊതുഗതാഗതം, സ്കൂൾ ബസുകൾ, പിടിഎയുടെ സഹകരണത്തോടെയുള്ള വാഹന സൗകര്യം എന്നിവ ഉപയോഗിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ഇതിനുളള സഹകരണം നൽകുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
സ്കൂളുകൾ കഴിഞ്ഞ രണ്ടു മാസമായി അടച്ചിട്ടിരുന്നതിനാൽ 25ന് മുൻപ് പരീക്ഷ ഹാളുകൾ, ഫർണീച്ചറുകൾ, സ്കൂൾ പരിസരം എന്നിവ ശുചിയാക്കണം. ആരോഗ്യവകുപ്പ്, പിടിഎ, സന്നദ്ധസംഘടനകൾ, ഫയർഫോഴ്സ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായം ഇതിനായി പ്രയോജനപ്പെടുത്തണം. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികളെ തെർമൽ സ്കാനിങ് കഴിഞ്ഞ് സാനി റ്റൈസ് ചെയ്ത ശേഷം പരീക്ഷ ഹാളിൽ എത്തിക്കണം.
പരീക്ഷയ്ക്ക് മുൻപും ശേഷവും വിദ്യാർഥികളെ കൂട്ടംചേരാൻ അനുവദിക്കരുത്. വിദ്യാർത്ഥികൾക്ക് മാസ്ക് ലഭ്യമാക്കി, ശരിയായി ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. വിദ്യാഭ്യാസ മന്ത്രി തൃശൂരിൽ നിന്ന് യോഗത്തിൽ പങ്കാളിയായി. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാൻ, ജില്ലകളിലെ വിദ്യാഭ്യാസ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.