ഹൈദരാബാദ്: വിശാഖ പട്ടണത്ത് വാതക ചോര്‍ച്ചയ്ക്ക് ഇടയാക്കിയ എല്‍ജി പോളിമേഴ്സ് കമ്പനിയുടെ വസ്തു വകകള്‍ പിടിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്കി ആന്ധ്രാപ്രദേശ് ഹൈക്കോടതി. കോടതി ഉത്തരവില്ലാതെ കമ്പനി ഡയറക്ടര്‍മാരെ രാജ്യം വിടാന്‍ അനുവദിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
കേസ് അന്വേഷണം നടക്കുന്നതിനിടെ കമ്പനിയില്‍ നിന്നും സ്റ്റെറീന്‍ ഗ്യാസ് ദക്ഷിണ കൊറിയയിലേക്ക് കടത്തിയതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. കോടതിയുടെ അനുവാദമില്ലാതെ ഗ്യാസ് കൊണ്ടു പോകാന്‍ അനുവദിച്ചതിന് ആരാണ് ഉത്തരവാദിയെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നും കോടതി ആവശ്യപ്പെട്ടു.
കമ്പനിയുടെ ഒരു വിധത്തിലുള്ള സ്ഥാവര-ജംഗമ വസ്തുക്കളും കോടതിയുടെ അനുവാദമില്ലാതെ മറ്റൊരിടത്തേക്ക് മാറ്റാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. വാതക ചോര്‍ച്ച സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് നിയോഗിച്ചിരുന്ന സമിതി അംഗങ്ങള്‍ അല്ലാതെ മറ്റാരും കമ്പനിയുടെ ചുറ്റുവട്ടത്ത് പ്രവേശിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
എല്‍ജി പോളിമേഴ്സ് പ്രവര്‍ത്തിക്കുന്നതിന് പാരിസ്ഥിതിക അനുമതി ഉണ്ടായിരുന്നില്ലെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നുമാണ് കമ്പനിക്കെതിരെ സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും റെയില്‍വെ സ്റ്റേഷനും വിമാനത്താവളവും കമ്പനിയുടെ അപകട സാധ്യതാ പരിധിക്കുള്ളില്‍ പ്രവര്‍ത്തിച്ചിരുന്നതാണ് ഹര്‍ജിയില്‍ പറയുന്നത്. ഇക്കാര്യങ്ങളിലും വിശദീകരണം ആവശ്യമാണെന്നും കോടതി പറഞ്ഞു.
വിശാഖപട്ടണത്ത് എല്‍ ജി പോളിമര്‍ കമ്പനിയിലുണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്ന് 12 പേരാണ് മരിച്ചത്. ആയിരത്തോളം പേര്‍ക്ക് ശാരീരികാസ്വസ്ഥതകളും അനുഭവപ്പെട്ടു. വാതക ചോര്‍ച്ചയെ തുടര്‍ന്ന് വ്യവസായശാലയുടെ പരിസരത്തെ ഗ്രാമത്തില്‍ നിന്നും 3000 പേരെയാണ് ഒഴിപ്പിച്ചത്.