വന്ദേഭാരത് ദൗത്യത്തിന്റെ ഒമാനില്‍ നിന്നുള്ള മൂന്നാം ഘട്ട വിമാന സര്‍വീസുകൾ മെയ് 28 ന് ആരംഭിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.കേരള സെക്ടറുകളിലേക്ക് 10 സര്‍വീസുകളും മറ്റു ഇന്ത്യന്‍ സെക്ടറുകളിലേക്ക് അഞ്ച് സര്‍വീസുകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.മസ്കാറ്റിനൊപ്പം സലാലയില്‍ നിന്ന് ഇത്തവണ മൂന്ന് സര്‍വീസുകളുണ്ട്.ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ വേണ്ടവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, മുതിര്‍ന്ന പൗരന്മാര് എന്നിവര്‍ക്കായിരിക്കും മുന്‍ഗണന. എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് തിരഞ്ഞെടുക്കുക.വന്ദേഭാരത് ദൗത്യത്തിന്റെ കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലായി പതിമൂന്ന് വിമാന സര്‍വീസുകളാണ് ഒമാനില്‍ നിന്നും ഇന്ത്യയിലേക്ക് ഉണ്ടായിരുന്നത്. പതിമൂന്ന് വിമാനങ്ങളിലായി 1453 മലയാളികളുൾപ്പെടെ 2331 പ്രവാസികളാണ് ഇന്ത്യയിലെത്തിയത്.