ന്യൂഡൽഹി: ആന്ധ്രാപ്രദേശിൽ ക്രിസ്ത്യൻ മിഷനറിമാരുടെ നേതൃത്വത്തിൽ മതപരിവർത്തനം നടക്കുന്നുണ്ടെന്ന വാർത്തകൾ ശരിവെച്ച് വൈഎസ്ആർസിപി എംപി രഘു രാമകൃഷ്ണ രാജു. ഒരു ദേശീയ മാദ്ധ്യമം നടത്തിയ സംവാദത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ.
സംസ്ഥാനത്ത് ക്രിസ്ത്യൻ മിഷനറിമാർ പണം വാഗ്ദാനം ചെയ്ത് മതപരിവർത്തനം നടത്തുന്നുണ്ടെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാൽ, ആന്ധ്രയിൽ ഇത്തരം സംഭവങ്ങൾ ജഗൻ മോഹൻ റെഡ്ഢി മുഖ്യമന്ത്രി ആയ ശേഷമല്ല ഉണ്ടാകുന്നതെന്നും നേരത്തെ തന്നെ വലിയ രീതിയിലുള്ള മതപരിവർത്തനം നടക്കുന്നുണ്ടായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. ഇത് തങ്ങളുടെ സംസ്ഥാനത്ത് മാത്രമായി ഒതുങ്ങി നിൽക്കുന്നില്ലെന്നും രാജ്യം മുഴവൻ മതപരിവർത്തനം നടക്കുന്നുണ്ടെന്നും എംപി വ്യക്തമാക്കി.
‘രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മതപരിവർത്തനം നടക്കുന്നുണ്ട്. തങ്ങളുടെ മതത്തെ ശക്തിപ്പെടുത്താനായി വിദേശത്തു നിന്നും വലിയ തോതിൽ ലഭിക്കുന്ന സാമ്പത്തിക സഹായം ഉപയോഗിച്ചാണ് ക്രിസ്ത്യൻ മിഷനറിമാർ മതപരിവർത്തനം നടത്തുന്നത്. രാജ്യം മുഴുവൻ ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട്. എന്നാൽ നമുക്ക് എന്ത് ചെയ്യാൻ കഴിയും? ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമായതിനാൽ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല’. അദ്ദേഹം പറഞ്ഞു.
നേരത്തെ, തിരുപ്പതി ദേവസ്വത്തിന് കീഴിലുള്ള 50 വസ്തുവകകളുടെ വിൽപ്പന നടത്താൻ ആന്ധ്രാ സർക്കാർ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സംവാദ പരിപാടിയിലായിരുന്നു രഘു രാമകൃഷ്ണ രാജുവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. തിരുമല ദേവസ്വം ഭൂമി വില്ക്കാന് ഉള്ള തീരുമാനം പുറത്ത് വന്നതിന് പിന്നാലെ സര്ക്കാരിനെതിരെ ഹിന്ദുസംഘടനകളുടെ പ്രതിഷേധം ശക്തമായിരുന്നു. ഇതോടെ സർക്കാർ തീരുമാനം പിൻവലിക്കുകയും ചെയ്തു.