ന്യൂഡല്‍ഹി: ആഗോള മഹാമാരിക്കെതിരായ ഇന്ത്യയുടെയും ഓസ്ട്രേലിയുടെയും പോരാട്ടത്തെക്കുറിച്ച് ചർച്ച നടത്തി ഇന്ത്യ-ഓസ്ട്രേലിയ പ്രതിരോധ മന്ത്രിമാർ. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഓസ്ട്രേലിയൻ പ്രതിരോധമന്ത്രി ലിന്‍ഡാ റെയ്നോള്‍ഡ്സും നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി. ടെലിഫോണിലൂടെയാണ് ഇരുവരും ചർച്ച നടത്തിയത്.
ആഗോളതലത്തില്‍ കൊറോണ വിരുദ്ധ പോരാട്ടത്തിന് ഇന്ത്യ നല്കിക്കൊണ്ടിരിക്കുന്ന സംഭാവനകള്‍ രാജ്നാഥ് സിംഗ് ഓസ്ട്രേലിയന്‍ പ്രതിരോധ മന്ത്രിയെ അറിയിച്ചു. മഹാമാരിക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ പരസ്പര സഹകരണം സാധ്യമാകുന്ന മേഖലകളേക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. കൊറോണക്ക് ശേഷം നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനു മറ്റു രാജ്യങ്ങളുമായിച്ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും മികച്ച ബന്ധം നല്ല അടിത്തറ നല്‍കുമെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.
ഇന്ത്യാ- ഓസ്ട്രേലിയ നയതന്ത്ര പങ്കാളിത്ത ചട്ടക്കൂടിനു കീഴില്‍ ഉഭയകക്ഷി പ്രതിരോധ, സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രതിബദ്ധതയും രണ്ടു മന്ത്രിമാരും വ്യക്തമാക്കി. നിലവിൽ, ഓസ്ട്രേലിയയിൽ രോഗ വ്യാപനത്തിൽ കുറവ് വരുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ സാഹചര്യങ്ങൾ പരസ്പരം വിലയിരുത്തിയിരിക്കുന്നത്.