ന്യൂഡൽഹി: കൊറോണക്കെതിരായ പോരാട്ടത്തിൽ സ്വയം പര്യാപ്തമായി ഇന്ത്യ. രാജ്യത്ത് പ്രതിദിനം 3 ലക്ഷത്തിലധികം പിപിഇകിറ്റുകളും എൻ95 മാസ്കുകളുമാണ് നിർമ്മിക്കുന്നത്. ഇതുവരെ 1 കോടിയിലധികം എൻ95 മാസ്കുകളാണ് വിവിധ സംസ്ഥാനങ്ങളിൽ വിതരണം ചെയ്തത്.
സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സ്ഥാപനങ്ങൾക്കും ഏകദേശം 111.08 ലക്ഷം എൻ95 മാസ്കുകളും 74.48 ലക്ഷം പിപിഇ കിറ്റുകളും ഇതുവരെ നൽകിക്കഴിഞ്ഞു. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ പിപിഇ കിറ്റുകൾ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.
ഗുണനിലവാരം പരിശോധിക്കുന്നതിനായി കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം നിർദേശിക്കുന്ന എട്ടു ലാബുകളിലൊന്നിൽ പരിശോധിച്ച് അംഗീകാരം ലഭിച്ചതിനു ശേഷമാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ സംഭരണ ഏജൻസിയായ എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ് (എച്ച്എൽഎൽ) നിർമ്മാതാക്കളിൽ നിന്നും വിതരണക്കാരിൽ നിന്നും പിപിഇ കിറ്റുകൾ സംഭരിക്കുന്നത്.
സ്വന്തം നിലയിൽ കിറ്റുകൾ സംഭരിക്കുന്ന സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങൾ,കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ള ലാബുകളിൽ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കണമെന്നു നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ലാബുകളിലെ പരിശോധനയിൽ യോഗ്യത നേടിയ ഉത്പ്പന്നങ്ങളുടെ നിർമാതാക്കളെ കേന്ദ്ര സർക്കാരിന്റെ ഇ-മാർക്കറ്റ് പ്ലെയ്സിൽ ഉൾപ്പെടുത്തും. പരിശോധനയിൽ പരാജയപ്പെടുന്ന കമ്പനികളെ അയോഗ്യരാക്കുകയും ചെയ്യുന്നുണ്ട്.