കണ്ണൂർ : ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച എട്ടു പേരിൽ നാലുപേർക്കും സമ്പർക്കത്തിലൂടെ ആണ് രോഗബാധ ഉണ്ടായത്.
ഇന്ന് രോഗബാധ ഉണ്ടായതിൽ രണ്ടു പേര് ദുബൈയില്‍ നിന്നും രണ്ടു പേര് മുംബൈയില്‍ നിന്നും വന്നവരാണ്. ധര്‍മടം സ്വദേശികളായ ഒന്‍പത് വയസ്സുകാരികളായ രണ്ടു പേർക്കും 10ഉം 15ഉം വയസ്സുള്ള മറ്റു രണ്ടു പെണ്‍കുട്ടികൾക്കുമാണ് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ ഉണ്ടായത്. ഇതോടെ ഒരു കുടുംബത്തിലെ 11 പേർക്കാണ് സമ്പർക്കത്തിലൂടെയുള്ള രോഗബാധ സ്ഥിരീകരിച്ചത്. മെയ് 17ന് നാട്ടിലെത്തിയ മട്ടന്നൂര്‍ സ്വദേശികളായ 13കാരനും ഏഴ് വയസ്സുകാരിയുമാണ് ദുബൈയില്‍ നിന്നു വന്ന രോഗ ബാധിതർ. പന്ന്യന്നൂര്‍ സ്വദേശികളായ 64കാരനും 62കാരനുമാണ് മുംബൈയില്‍ നിന്നെത്തിയവർ. ഇതോടെ ജില്ലയില്‍ കൊറോണ ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 77 ആയി.
ജില്ലയിൽ സമ്പർക്കത്തിലൂടെ ഉള്ള രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇതുവരെയായി 19 പേർക്കാണ് കണ്ണൂരിൽ സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതിൽ ചിലർക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്ന് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. രോഗബാധിതരുടെ എണ്ണം കൂടുന്നതിനിടെ ചെറുപുഴ ചെറുകുന്ന് എന്നീ സ്ഥലങ്ങൾ കൂടി ജില്ലയിൽ ഹോട്ട് സ്പോട്ട് ആയി.