കോഴിക്കോട് : എരഞ്ഞിക്കലിലുള്ള റിസോര്‍ട്ട് ക്വാറന്റൈൻ കേന്ദ്രമാക്കിയെങ്കിലും മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുകയോ പുറത്തു നിന്ന് ഇവിടേക്ക് ആളുകളെത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയോ ചെയ്യാത്തതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധം. റിസോര്‍ട്ട് ക്വാറന്റൈൻ കേന്ദ്രമാക്കിയതായി തഹസീല്‍ദാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ലെന്നാണ് ആരോപണം.
മുക്കം എന്‍.ഐ.ടി യില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ പ്രവാസികള്‍ക്ക് സഹായികളായി പ്രവര്‍ത്തിച്ച ആറ് വോളന്റിയര്‍മാരെയാണ് എരഞ്ഞിക്കല്‍ മേത്തലയില്‍ ക്ഷേത്രത്തിനടുത്തുള്ള റിസോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കുന്നത്. ജനവാസ കേന്ദ്രത്തില്‍ ക്വാറന്റൈൻ കേന്ദ്രം തുടങ്ങുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഒന്നുമില്ലാതെയാണ് ഇവരെ എത്തിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ആദ്യം ഇവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കിയത് വില്ലേജ് ഓഫീസറാണെങ്കിലും ഇപ്പോള്‍ സ്വകാര്യ ഹോട്ടലുകളില്‍ നിന്നും ഡെലിവറി ബോയ്സാണ് ആഹാരവുമായി എത്തുന്നത്. ഇത്തരത്തില്‍ നിരവധി പേര് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ശേഷം ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്നതായും പരാതിയുണ്ട്. കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേര് റിസോര്‍ട്ടിന് പുറത്തു കൂടി കടന്നു പോകുന്ന സാഹചര്യം കൂടി നിലനില്‍ക്കുന്നതിനാല്‍ ഒരു ക്വാറന്റൈൻ കേന്ദ്രത്തില്‍ പുലര്‍ത്തേണ്ട നടപടി ക്രമങ്ങള്‍ അടിയന്തിരമായി ഏര്‍പ്പെടുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.