റിയാദ്: സൗദി അറേബ്യയിൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലഘൂകരിക്കാനും ചില സാമ്പത്തിക, വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും അനുവദിക്കുമെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനും പള്ളികൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവ തുറക്കുന്നതിനും ആളുകൾക്ക് ജോലികളിൽ പ്രവേശിക്കുന്നതിനും പുതിയ തീരുമാനം അനുവദിക്കുന്നു.
ഉംറ തീർത്ഥാടനം ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി നിർത്തിവച്ചിരിക്കും.
ഘട്ടം ഘട്ടമായാണ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത് . ആദ്യ ഘട്ടം മെയ് 28നു ആരംഭിച്ച് മെയ് 30 ന് അവസാനിക്കും. സ്വകാര്യ കാറുകളിൽ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും രാവിലെ 6 മുതൽ വൈകുന്നേരം 3 മണിവരെ വരെ സഞ്ചരിക്കാൻ അനുവദിക്കും. മക്കയിൽ യാത്ര ചെയ്യാനുള്ള നിയന്ത്രണങ്ങൾ തുടരും. റീട്ടെയിൽ, മൊത്തക്കച്ചവടങ്ങളിലും മാളുകളിലും സാമ്പത്തികവും വാണിജ്യപരവുമായ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെങ്കിലും ബ്യൂട്ടി പാർലറുകൾ, ബാർബർ ഷോപ്പുകൾ, സ്പോർട്സ് ക്ലബ്ബുകൾ, ഹെൽത്ത് ക്ലബ്ബുകൾ, വിനോദ കേന്ദ്രങ്ങൾ, സിനിമാശാലകൾ എന്നിവ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ല.
മെയ് 31 ന് ആരംഭിച്ച് ജൂൺ 20 ന് അവസാനിക്കുന്ന രണ്ടാം ഘട്ടത്തിൽ, രാവിലെ 6 മുതൽ രാത്രി 8 മണിവരെ വരെ ആണ് ഇളവുകൾ ഉള്ളത്. മക്കയിലൊഴികെ രാജ്യത്ത് ഉടനീളമുള്ള എല്ലാ പള്ളികളിലും വെള്ളിയാഴ്ച നമസ്കാരമടക്കം എല്ലാ പ്രാർത്ഥനകളും പുനരാരംഭിക്കും. ജോലിസ്ഥലങ്ങളിലെ ഹാജർ നില രേഖപ്പെടുത്തൽ അനുവദിക്കും.
സിവിൽ ഏവിയേഷൻ അതോറിറ്റിയും ആരോഗ്യ മന്ത്രാലയവും നിശ്ചയിച്ചിട്ടുള്ള മുൻകരുതൽ നടപടികൾ പാലിച്ചാൽ ആഭ്യന്തര വിമാന സർവീസുകൾ തുടങ്ങും. അന്താരാഷ്ട്ര വിമാന സർവീസുകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ താത്കാലികമായി നിർത്തിവെക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
റെസ്റ്റോറന്റുകളും കഫേകളും തുറന്നു പ്രവർത്തിക്കും. ബ്യൂട്ടി സലൂണുകൾ, ബാർബർ ഷോപ്പുകൾ, സ്പോർട്സ് ക്ലബ്ബുകൾ, ഹെൽത്ത് ക്ലബ്ബുകൾ, വിനോദ കേന്ദ്രങ്ങൾ, സിനിമാശാലകൾ എന്നിവ രണ്ടാം ഘട്ടത്തിലും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ല. വിവാഹങ്ങൾ, ശവസംസ്കാരങ്ങൾ എന്നിങ്ങനെ അമ്പതിലധികം ആളുകൾ പങ്കെടുക്കുന്ന ചടങ്ങുകൾക്കുള്ള നിരോധനം തുടരും.
ജൂൺ 21 ന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിൽ രാജ്യം പൂർണ്ണമായും സാധാരണ സ്ഥിതിയിലേക്ക് മടങ്ങുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.