കോട്ടയം: കൊറോണ വ്യാപനത്തെ തുടർന്ന് മാറ്റിവച്ച മഹാത്മാഗാന്ധി സർവ്വകലാശാല ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ ഒന്നിന് പുനരാരംഭിക്കും. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. ജൂൺ 1,3,5,6 തീയതികളിലായി ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ പൂർത്തീകരിക്കും.
ലോക്ക് ഡൗൺ മൂലം മറ്റു ജില്ലകളിൽ അകപ്പെട്ട വിദ്യാർഥികൾക്ക് നിലവിൽ താമസിക്കുന്ന ജില്ലയിൽ പരീക്ഷയെഴുതുന്നതിന് രജിസ്ട്രേഷൻ പൂർത്തീകരിച്ചിരുന്നു. രജിസ്റ്റർ ചെയ്തവർക്ക് നിലവിൽ താമസിക്കുന്ന ജില്ലയിലെ പരീക്ഷകേന്ദ്രത്തിൽ പരീക്ഷയെഴുതാൻ സൗകര്യമൊരുക്കും. ജൂൺ 8,9,10 തീയതികളിൽ പ്രാക്ടിക്കൽ പരീക്ഷകൾ അതത് കോളേജുകളിൽ നടക്കും. പ്രൊജക്ട്, വൈവ എന്നിവ ഒരു ദിവസം കൊണ്ട് അതത് കേന്ദ്രങ്ങളിൽ പൂർത്തീകരിക്കും.
ജൂൺ 12ന് പ്രാക്ടിക്കൽ പരീക്ഷകളുടെ മാർക്ക് സർവ്വകലാശാലയ്ക്കു നൽകണം. കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പ്രാക്ടിക്കൽ പരീക്ഷകൾക്ക് ഇത്തവണ എക്സ്റ്റേണൽ എക്സാമിനർമാരെ നിയമിക്കില്ല. അതത് കോളേജിലെ അധ്യാപകർക്കാണ് ചുമതല. ജൂൺ 11 മുതൽ ഹോംവാല്യുവേഷൻ രീതിയിൽ മൂല്യനിർണയം ആരംഭിക്കുമെന്നും അറിയിപ്പുണ്ട്. അഞ്ചാം സെമസ്റ്റർ യു.ജി. പ്രൈവറ്റ് പരീക്ഷകൾ ജൂൺ 8 മുതൽ നടക്കും.