ജെറുസലേം: ആഗോളതലത്തില്‍ ചൈനയെ ഒറ്റപ്പെടുത്താനുള്ള ശക്തമായ നീക്കത്തില്‍ ഇസ്രായേലും അണിചേരുന്നു. സുരക്ഷാ സാങ്കേതിക വിഷയങ്ങളില്‍ ചൈനയെ ഒരുകാരണവശാലും വിശ്വസിക്കരുതെന്ന അമേരിക്കന്‍ പ്രസ്താവനയെ ഇസ്രായേല്‍ പിന്തുണച്ചിരിക്കുകയാണ്. ജെറുസലേമിലെ അമേരിക്കന്‍ സ്ഥാനപതിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
നേരത്തേ ചൈനയോട് ജപ്പാനും ഇന്ത്യയും സ്വീകരിച്ചിരിക്കുന്ന സുരക്ഷാ സംബന്ധമായ അകല്‍ച്ച ഇസ്രായേല്‍ കാര്യമായി നിരീക്ഷിച്ചിരുന്നു. നിലവിലെ ആഗോളസാഹചര്യം കണക്കിലെടുത്ത് ഇസ്രായേല്‍ സുതാര്യമല്ലാത്ത ചൈനയുടെ നടപടിയെ സംശയത്തോ ടെയാണ് കാണുന്നത്. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതോടെയാണ് ശക്തമായ നയപരിപാടികള്‍ വേഗത്തിലാക്കുന്നത്.
മെയ് 13ന് ബീജിംഗുമായി ഇസ്രായേല്‍ ഉണ്ടാക്കാനുദ്ദേശിക്കുന്ന പ്രതിരോധ വാണിജ്യ കരാറുകളെപ്പറ്റി പുനര്‍ചിന്തനം വേണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അഭിപ്രായപ്പെട്ടിരുന്നു. അമേരിക്കയുടെ ചൈനയോടുള്ള നയം ഇസ്രായേല്‍ ബന്ധത്തിലും കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് നെതന്യാഹു ഭരണകൂടത്തിന്റെ പുതിയ നീക്കം.
ചൈനയുടെ സാങ്കേതിക രംഗത്തെ നിരവധി കമ്പനികള്‍ ഇസ്രായേലില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2000 കോടിയ്ക്കടുത്ത് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നവയാണ് അവയെല്ലാം. നിലവില്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ നയം പുനപരിശോധിക്കുകയാണ്. 2000 മുതല്‍ ചൈനയക്ക് ഇസ്രായേല്‍ നല്കുന്ന ഫാല്‍ക്കണ്‍ അവാക്സ് പ്രതിരോധ ഉപകരണങ്ങളുടെ കച്ചവടം മരവിപ്പിച്ചിരിക്കുകയാണ്. അമേരിക്കയേയും ഇന്ത്യയേയും ജപ്പാനേയും പിണക്കാതെയുള്ള നയമാണ് ഇസ്രായേല്‍ സ്വീകരിച്ചിരിക്കുന്നത്. പകരമായി അത്യാധുനികമായ എഫ്-35 സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജറ്റുകളാണ് അമേരിക്ക ഇസ്രായേലിന് നല്കാന് ധാരണയായിട്ടുള്ളത്.
ചൈനയാണ് ഇസ്രായേലിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും ചെയ്യുന്നതെന്നതിനാല്‍ അത്തരം രംഗത്ത് ഏതു നയം സ്വീകരിക്കും എന്നതും വിഷയമാണ്. രണ്ട് മുന്‍ സൈനിക മേധാവികളെയാണ് ഇസ്രായേല്‍ പ്രതിരോധ രംഗത്തെ കാര്യങ്ങള്‍ വിദേശരാജ്യങ്ങളുമായി ചര്‍ച്ചചെയ്യാന്‍ നിയോഗിച്ചിരിക്കുന്നത്.