റിയാദ് : കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നടപടികൾ ലഘൂകരിചതോടെ മെയ് 31 മുതൽ സൗദി അറേബ്യയിലെ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷണ് പ്രസ്താവനയിലൂടെ അറിയിച്ചു.
ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് ഘട്ടം ഘട്ടമായിരിക്കുമെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാ ആഭ്യന്തര വിമാന സർവ്വീസുകളും പൂർവസ്ഥിതിയിൽ ആകുമെന്നും ജിഎസിഎ വ്യക്തമാക്കി.
വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് സുരക്ഷിതമായ യാത്രാ ഉറപ്പുവരുത്തുന്നതിനുമുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെയും മറ്റ് സർക്കാർ ഏജൻസികളുടെയും സഹകരണത്തോടെ ആവശ്യമായ എല്ലാ മുൻകരുതലുകളും ആരോഗ്യ നടപടികളും സ്വീകരിച്ചതായും ജിഎസിഎ കൂട്ടിച്ചേർത്തു.
11 വിമാനത്താവളങ്ങൾ ഉൾപ്പെടുന്ന ആദ്യ ഘട്ടത്തിൽ റിയാദ്, ജിദ്ദ, ദമ്മാം, മദീന, കാസിം, അഭ, തബുക്, ജിസാൻ, ഹൈൽ, അൽ ബഹ, നജ്റാൻ എന്നിവിടങ്ങളിൽ നിന്ന് മാത്രമേ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താൻ അനുവാദമുള്ളൂ.
കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനുള്ള മുൻകരുതൽ, പ്രതിരോധ നടപടികളുടെ ഭാഗമായി മാർച്ച് 21 ന് എല്ലാ ആഭ്യന്തര വിമാനങ്ങളും GACA താൽക്കാലികമായി നിർത്തിവച്ചിരുന്നു.