ആലപ്പുഴ : ക്വാറന്റൈനിൽ കഴിയുന്ന വിദേശമലയാളികളെ പൂട്ടിയിട്ട് അധികൃതര്‍ സുഖവാസത്തില്‍. കായംകുളത്ത് കൃഷ്ണ ലോഡ്ജില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നേരിടുന്നത് ജയില്വാസത്തിനേക്കാള് ദാരുണമായ അനുഭവങ്ങള്‍. മന്ത്രിമാരോടടക്കം പരാതി പറഞ്ഞിട്ടും അവസ്ഥയില്‍ ഒരുമാറ്റവുമില്ലെന്നും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പറഞ്ഞു.
കഴിഞ്ഞ പതിനൊന്നിന് വിദേശത്തുനിന്നും വന്ന 8 പേരാണ് ജയില്‍ വാസത്തിന് സമാനമായ രീതിയില്‍ കായംകുളത്ത് കൃഷ്ണ ലോഡ്ജില്‍ ക്വാറന്റൈനിൽ കഴിയുന്നത്. ആദ്യ രണ്ടുദിവസം അധികൃതരില്‍ നിന്ന് നല്ല സമീപനമായിരുന്നു എന്നും പിന്നീട് ഇങ്ങോട്ട് ഭക്ഷണം കൃത്യമായി തരാറില്ലെന്നും തങ്ങളെ പുറത്തുനിന്ന് പൂട്ടി അധികൃതര്‍ മടങ്ങുകയാണ് ചെയ്യുന്നതെന്നും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വ്യക്തമാക്കി.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മുതല്‍ മന്ത്രിമാരെ വരെ വിളിച്ച് വിവരം പറഞ്ഞിട്ടും ഒരു പരിഹാരവും ഉണ്ടായിട്ടില്ലന്നും പെട്ടന്ന് ഒരു ആരോഗ്യപ്രശ്നമോ അപകടമോ ഉണ്ടായാല്‍ ലോഡ്ജില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും ആര്‍ക്കും കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്നും ഇവര്‍ ചൂണ്ടികാട്ടുന്നു. രോഗനിര്‍ണ്ണയത്തിനുള്ള പരിശോധന നടത്തിയത് നാട്ടിലെത്തി പതിനഞ്ച് ദിവസത്തിന് ശേഷമെന്നും ഭക്ഷണം ചോദിച്ചാല്‍ പോലും മോശമായ രീതിയിലാണ് ഉദ്യോഗസ്ഥര്‍ സംസാരിക്കുന്നതെന്നും ഇവര്‍ ആക്ഷേപമുന്നയിച്ചു. എന്നാല്‍ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അടിയന്തിരമായി പരിഹരിക്കുമെന്നാണ് ഇതുസംബന്ധിച്ച് അധികൃതരുടെ പ്രതികരണം.