ന്യൂഡൽഹി : ഐക്യരാഷ്ട്ര സഭയുടെ സമാധാനപാലനത്തിനുള്ള പുരസ്കാരം സ്വന്തമാക്കി ഇന്ത്യൻ വനിതാ സൈനിക ഉദ്യോഗസ്ഥ. മേജർ സുമൻ ഗവാനിയാണ് ഈ അപൂർവ്വ നേട്ടത്തിന് അർഹയായിരിക്കുന്നത്. കഴിഞ്ഞ വർഷം ദക്ഷിണ സുഡാനിൽ ഉണ്ടായ സംഘർഷം പരിഹരിക്കുന്നതിനുള്ള കൃത്യമായ ഇടപെടൽ നടത്തിയതാണ് പുരസ്കാരത്തിന് ഗവാനിയയെ അർഹയാക്കിയത്. 2018 മുതൽ 2019 വരെ ദക്ഷിണ സുഡാനിലെ സൈനിക നിരീക്ഷകയായിരുന്നു ഗവാനി.
യുഎൻ സമാധാന പാലകരുടെ അന്താരാഷ്ട്ര ദിനത്തിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ ചടങ്ങിൽ മേധാവി ആന്റോണിയോ ഗുട്ടെറെസിൽ നിന്നും ഗവാനി ബഹുമതി ഏറ്റുവാങ്ങും. ഗവാനിക്ക് പുറമേ ബ്രസീലിയൻ നേവൽ ഓഫീസർ കമാൻഡർ കാർല മോണ്ടിറോ ഡി കാസ്ട്രോയ്ക്കും പുരസ്കാരത്തിന് അർഹനായിട്ടുണ്ട്. ആദ്യമായാണ് സമാധാന പാലനത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ പുരസ്കാരം ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥ സ്വന്തമാക്കുന്നത്.
പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഗവാനി പ്രതികരിച്ചു. തനിക്ക് ലഭിച്ച പുരസ്കാരം ഇന്ത്യയിലെ എല്ലാ സമാധാന പാലകർക്കുമായി സമർപ്പിക്കുന്നു എന്നും ഗവാനി പറഞ്ഞു.
നിരീക്ഷണത്തിനായി പുരുഷ സൈനികരെ മാത്രം നിയോഗിക്കുന്നതിൽ എന്നും എതിർപ്പ് പ്രകടിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു ഗവാനി. ഗവാനിയുടെ നിരന്തരമായ എതിർപ്പിനെ തുടർന്ന് പുരുഷ- വനിതാ സൈനികരുടെ സംയുക്ത സംഘങ്ങളെ പട്രോളിംഗിനായി നിയോഗിക്കാൻ ആരംഭിച്ചു.