തിരുവനന്തപുരം : മദ്യവിതരണത്തിലെ ആശയക്കുഴപ്പം തീര്‍ക്കാൻ ബദൽ സംവിധാനവുമായി ബെവ് കോ. ക്യൂർആർ കോഡ് സ്കാനിംഗിന് പകരം ആപ്പിൽ ബുക്ക് ചെയ്തവരുടെ പട്ടിക ഔട്ട് ലെറ്റുകൾക്ക് നൽകിത്തുടങ്ങി. അതേസമയം ആപ്പിലെ സാങ്കേതിക തടസവും മറ്റും കോടി കളുടെ നഷ്ടമുണ്ടാക്കിയെന്നാണ് സർക്കാർ വിലയിരുത്തൽ.
ക്യൂർ ആർ കോഡ് വെരിഫിക്കേഷൻ ഇനി ഇല്ല. പകരം ബുക്ക് ചെയ്തവരുടെ പട്ടിക ബന്ധപ്പെട്ട എല്ലാ ഔട്ട്ലെറ്റുകൾക്കും ബാറുകൾക്കും ബെവ്കോ അയച്ചുതുടങ്ങി. ഈ പട്ടിക നോക്കി ബുക്ക് ചെയ്തവര്‍ക്ക് മദ്യം നൽകും. ബുക്ക് ചെയ്തവർ തിരിച്ചറിയൽ രേഖ കൊണ്ടുപോകണം. ക്വാറന്റെയിൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിലും മദ്യ വിൽപ്പന ഉണ്ടാകില്ല. കണ്ടെയിൻമെന്റ് സോണുകളിലും മദ്യ ലഭ്യത ഉണ്ടാകില്ല. സാങ്കേതിക തകരാർ മൂലം ഇത്തരം മേഖലകളിൽ ടോക്കൺ നൽകിയിട്ടുണ്ടെങ്കിലും മദ്യം ലഭ്യമാകില്ല. നിലവിലെ സംവിധാനം സാങ്കേതിക തകരാർ പരിഹരിക്കുന്നത് വരെയുള്ള താത്കാലിക ക്രമീകരണമെന്ന് ബെവ്കോ എംഡി അറിയിച്ചു.
പലയിടങ്ങളിലും ക്യൂ ആർ കോഡ് സ്കാൻ ചെയ്യാൻ കഴിയകഴിയാത്തതിനാൽ മദ്യ വിതരണം തടസ്സപ്പെടുന്ന സാഹചര്യമുള്ളതിനാലാണ് താല്ക്കാലികമായ ബദൽ സംവിധാനം. ബുക്കിംഗിനുള്ള ബെവ് ക്യൂ ആപ്പ് തകരാറിലായതടക്കമുള്ള സാങ്കേതിക പ്രശ്നങ്ങളെത്തുടര്‍ന്ന് രണ്ട് ദിവസങ്ങളിലും മദ്യ വില്പന പലയിടങ്ങളിലും തടസ്സപ്പെടുകയായിരുന്നു. ബെവ്ക്യു ആപ്പിന്റെ സാങ്കേതിക പ്രശ്നങ്ങൾ ഭൂരിഭാഗവും പരിഹരിച്ചെന്ന് ഫെയർ കോഡ് കമ്പനി അവകാശപ്പെട്ടു.
അതേ സമയം ബെവ്ക്യൂ ആപ്പ് വൈകിയതും ബുക്കിംങ് കൃത്യമായി നടക്കാത്തതും സർക്കാരിന് ഉണ്ടാക്കിയത് കോടികളുടെ നഷ്ടങ്ങളെന്നാണ് വിലയിരുത്തൽ. ആപ്പ് സജ്ജമാകാത്തതിനാൽ സർക്കാർ ഉത്തരവിറക്കി 10 ദിവസംകഴിഞ്ഞാണ് ഭാഗീകമായി മദ്യവിൽപ്പന തുടങ്ങാനായത്. കിലോമീറ്ററുകൾ അകലെയുള്ള ഷോപ്പിലേക്ക് ടോക്കൺ കിട്ടിയതിനാൽ പലരും മദ്യം വേണ്ടെന്ന് വച്ചു. സാധാരണക്കാർക്ക് ഫോർ സ്റ്റാർ ഹോട്ടലുകളിലേക്ക് ടോക്കൺ നൽകിയതും തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.