ഭുവനേശ്വർ : വിവിധ ഭാഷാ തൊഴിലാളികളുമായി കേരളത്തിൽ നിന്നും ബംഗാളിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു. ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് വിവിധ ഭാഷാ തൊഴിലാളികൾക്ക് പരിക്കേറ്റു. ഒഡീഷയിലെ ബലാസോർ ജില്ലയിലെ ദേശീയപാത 16ന് സമീപമായിരുന്നു അപകടം.
ഡ്രൈവറും തൊഴിലാളികളും ഉൾപ്പെടെ 38 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. കൊൽക്കത്തയിലേക്കുള്ള വഴിമധ്യേ നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. ബസ് അപകടത്തിൽപ്പെട്ട വിവരം പ്രദേശവാസികളാണ് പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസും ഫയർഫോഴ്സും എത്തിയാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്.
പരിക്കേറ്റ തൊഴിലാളികളെ ബലാസോർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ഡിസ്ചാർജ് ചെയ്ത ശേഷം ഇവരെ വീടുകളിലേക്ക് എത്തിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ബസിൽ ഉണ്ടായിരുന്ന ബാക്കി തൊഴിലാളികളെ മറ്റൊരു ബസിൽ കയറ്റി വീടുകളിൽ എത്തിച്ചു.