യു.എ.ഇയിൽ നിന്ന് കഴിഞ്ഞ 3 ദിവസങ്ങളിൽ 9 ചാര്‍ട്ടർ വിമാനങ്ങളിലായി 1568 പേരെ ഇന്ത്യയിലെത്തിച്ചതായി എംബസി അറിയിച്ചു.ചാര്‍ട്ടർ വിമാനങ്ങൾ സർവീസ് നടത്തിയതെല്ലാം ഉത്തരേന്ത്യയിലേക്കായിരുന്നു.വിവിധ കമ്പനികളാണ് ജീവനക്കാരെ നാട്ടിലെത്തിക്കുന്നതിനായി ചാര്‍ട്ടർ വിമാന സർവീസ് നടത്തിയത്.കേന്ദ്ര സർക്കാരിന്റെ ചട്ടങ്ങൾക്ക് അനുബന്ധമായുള്ള ഇന്ത്യൻ എംബസ്സിയുടെയും ഇന്ത്യൻ കോൺസുലേറ്റിന്റെയും നിർദേശങ്ങൾക്ക് അനുസരിച്ച് മാത്രമേ ചാര്‍ട്ടർ വിമാന സർവീസ് നടത്താൻ സാധിക്കു.വിവിധ സ്ഥാപനങ്ങൾക്കും സംഘടനകൾക്കുമാണ് ചാര്‍ട്ടർ വിമാന സർവിസ് നടത്താൻ അനുമതി ലഭിക്കുക. അനുമതി ലഭിക്കുന്ന വിവരം കോൺസുലേറ്റിന്റെയോ എംബസിയുടെയോ വെബ്സൈറ്റിലും സമൂഹ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കും. ഇതിനു ശേഷമേ യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യാൻ പണം നൽകാവൂ എന്ന് അധികൃതർ വ്യക്തമാക്കി. നാട്ടിൽ ക്വാറന്റീനുള്ള ചെലവ് ഉൾപ്പടെയാണ് ടിക്കറ്റ് ചാർജ്.ടിക്കറ്റ് നിരക്ക് സംഘാടകർക്ക് നിശ്ചയിക്കാം.കോൺസുലേറ്റിന്റെയും എംബസ്സിയുടെയും വെബ്സൈറ്റിൽ പേര് റജിസ്റ്റർ ചെയ്തവർക്കു മാത്രമേ ചാര്‍ട്ടർ വിമാനത്തിൽ പോകാനാകൂ.ചാർട്ടേഡ് വിമാനങ്ങളുടെയും യാത്രികരുടെയും എല്ലാ വിവരങ്ങളും കോൺസുലേറ്റ് കോൺസുലേറ്റ് ജനറൽ ഓഫിസിലെ ഇ-മെയിലിൽ അയക്കണം. ഇത് പരിഗണിച്ച ശേഷമായിരിക്കും അനുമതി നൽകുക.ഏഴു ദിവസം മുൻപെങ്കിലും അപേക്ഷിച്ചിരിക്കണം. കേന്ദ്രസർക്കാരിന്റെ അനുമതി നേടാനാണിത്.ഇതിനു പുറമേ സംസ്ഥാന സർക്കാരിന്റെ അനുമതിയും സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ അനുമതിയും സംഘാടകർ വാങ്ങണം.