ന്യൂഡൽഹി: ചെറുകിട ഇടത്തരം മേഖലകൾക്ക് കരുത്തു പകരാനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നൽകി. 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജിനാണ് കേന്ദ്രമന്ത്രി സഭ അംഗീകാരം നൽകിയത്. രണ്ടുലക്ഷം സംരംഭകർക്ക് ആണ് 20, 000 കോടി രൂപയുടെ പദ്ധതി പ്രയോജനപ്പെടുക.
സൂക്ഷ്മ, ചെറുകിട, ഇടത്തരം (എം എസ് ഇ എം ഇ ) സ്ഥാപനങ്ങളുടെ നിർവചനം വിപുലപ്പെടുത്തുന്നതിനുള്ള നിർദ്ദേശത്തിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. എം എസ് ഇ എം ഇ സ്ഥാപനങ്ങൾക്ക് രാജ്യത്ത് നിർണായക സ്ഥാനമാണ് വഹിക്കാനുള്ളതെന്നും ഇവ സംബന്ധിച്ച് ചരിത്രപരമായ തീരുമാനങ്ങളാണ് മന്ത്രിസഭാ യോഗത്തിൽ കൈക്കൊണ്ടതെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ വ്യക്തമാക്കി.
വഴിയോര കച്ചവടക്കാർക്കും കർഷകർക്കും വേണ്ടിയുള്ള ആനുകൂല്യങ്ങളും മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്തു. കർഷകർക്ക് വേണ്ടി ധാരാളം പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. പ്രതിസന്ധിഘട്ടത്തിലും രാജ്യത്തെ കാർഷികവൃത്തി മുന്നോട്ട് കൊണ്ടു പോകാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും ഗ്രാമ പ്രദേശങ്ങൾക്ക് പ്രധാനമന്ത്രി മുൻഗണന നൽകിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
എം എസ് ഇ എം ഇകൾ വഴി 50,000 കോടിയുടെ ഓഹരി നിക്ഷേപത്തിനുള്ള തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.
നെല്ലിന്റെ താങ്ങുവിലയും കേന്ദ്ര സർക്കാർ ഉയർത്തി. നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 53 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. പരുത്തിയുടെ താങ്ങുവില 260 രൂപ വർധിപ്പിച്ച് ക്വിന്റലിന് 5,515 രൂപയായും ഉയർത്തി.