അബുദാബിയിൽ ചൊവ്വാഴ്ച്ച മുതൽ ഒരാഴ്ച്ചക്കാലം സഞ്ചാര നിയന്ത്രണം ഏർപ്പെടുത്തുന്നു. അബുദാബിക്കുള്ളിലെ വിവിധ മേഖലകളിലേക്കും പുറത്തേക്കുമുള്ള സഞ്ചാരത്തിനാണ് നിയന്ത്രണമുള്ളത്. അബുദാബി മീഡിയാ ഓഫിസാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. അബുദാബി, അൽ ഐൻ, അൽ ദഫ്റ മേഖലകളിലുള്ളവർക്ക് അതാത് പരിധി കടക്കാൻ അനുമതിയില്ല. സ്വദേശികൾക്കും വിദേശികൾക്കും നിയന്ത്രണം ബാധകമാണ്. അവശ്യമേഖലയിൽ ജോലി ചെയ്യുന്ന സർക്കാർ, സ്വകാര്യമേഖലാ ജീവനക്കാരെ ഇതിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. കൊറോണ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.അബുദാബിയിലെ ജനസാന്ദ്രതയേറിയ ഭാഗങ്ങളിൽ കൊറോണ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. താമസ കേന്ദ്രങ്ങൾ അധികമായുള്ള ഭാഗങ്ങളിൽ വൈറസ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന. പൊതുജനാരോഗ്യത്തിന് സുരക്ഷയേർപ്പെടുത്തുന്നതിന്റെ ഭാഗമായി പരിശോധനകൾ സൗജന്യമായാണ് ലഭ്യമാക്കുന്നതെന്ന് അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു. ദേശീയ കൊറോണ പരിശോധന പദ്ധതി അനുസരിച്ച് 3.35 ലക്ഷം പേരുടെ കൊറോണ പരിശോധന മുസഫയിൽ പുരോഗമിക്കുകയാണ്.