തിരുവനന്തപുരം : സംസ്ഥാനത്തെ കണ്ടെയ്ൻമെന്റ് സോണുകളിൽ കർഫ്യൂവിന് സമാനമായ ക്രമീകരണമെന്ന് മുഖ്യമന്ത്രി. തൊട്ടടുത്തുള്ള ജില്ലകളിൽ പൊതുഗതാഗതത്തിന് അനുമതി നൽകും. ഗുരുവായൂർ ക്ഷേത്രത്തിലുൾപ്പെടെ 50 പേർ പങ്കെടുക്കുന്ന വിവാഹചടങ്ങിനും അനുമതി നൽകിയിട്ടുണ്ട്. കർശന നിയന്ത്രണത്തോടുകൂടിയാണ് ഇളവുകൾ സംസ്ഥാനത്ത് നടപ്പാക്കുക.
രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണത്തോടുകൂടിയാണ് അഞ്ചാം ഘട്ട ലോക്ക്ഡൗണിൽ സംസ്ഥാനം ഇളവുകൾ നൽകുക. കണ്ടെയ്ൻമെന്റ് സോണുകളിൽ കർഫ്യൂവിന് സമാനമായ ക്രമീകരണം ജൂൺ 30 വരെ ഏർപ്പെടുത്തും. ലോക്ക്ഡൗണിൽ ഇളവുകൾ നൽകിയാലും സംഘം ചേരാൻ അനുവദിക്കില്ല. തൊട്ടടുത്ത രണ്ട് ജില്ലകള്‍ക്കിടയില്‍ പൊതുഗതാഗതത്തിന് അനുമതി നൽകിയിട്ടുണ്ട്. എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്യാം. ബസ് യാത്രികര്‍ മാസ്ക് ധരിക്കണമെന്നും വാതിലിനരികില്‍ സാനിറ്റൈസര്‍ നിർബന്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഗുരുവായൂർ ക്ഷേത്രത്തിൽ 50 പേരെന്ന പരിധി വെച്ച് വിവാഹ ചടങ്ങുകൾ അനുവദിക്കും. കല്ല്യാണ മണ്ഡപങ്ങളിലും ഹാളുകളിലും 50 പേർ എന്ന നിലയിൽ വിവാഹത്തിന് മാത്രം അനുവാദം നൽകും. വിദ്യാലയങ്ങൾ ജൂലൈ മാസത്തിന് ശേഷമേ സാധാരണ നിലയിൽ തുറക്കൂകയുള്ളൂ. എട്ടാം തീയതിക്ക് ശേഷം അനുവദിക്കേണ്ട ഇളവുകളുടെ കാര്യത്തിൽ അഭിപ്രായം കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തേക്ക് അതിർത്തിക്ക് പുറത്ത് നിന്ന് വരുന്നവർ സംസ്ഥാന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. കാറിൽ ഡ്രൈവർക്ക് പുറമെ മൂന്ന് പേർക്ക് യാത്ര ചെയ്യാം. ഓട്ടോറിക്ഷയിൽ രണ്ട് പേർക്കും യാത്ര അനുവദിക്കും. സിനിമാ ഇൻഡോർ ഷൂട്ടിംഗിനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് അനുമതി നൽകിയിട്ടുണ്ട്. ചാനലുകളിൽ ഇൻഡോർ ഷൂട്ടിംഗിന് പരമാവധി 25 പേർ മാത്രമേ പാടുള്ളൂ. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് പാസ് നിർബന്ധമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.