കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ജമാത്ത്-ഉല്-മുജാഹിദ്ദീന്റെ കൊടും ഭീകരന് അറസ്റ്റില്‍. ബോറോ കരീം എന്നറിയപ്പെടുന്ന അബ്ദുള്‍ കരീമാണ് അറസ്റ്റിലായിരിക്കുന്നത്. പോലീസ് ഏറെ നാളായി തെരയുന്ന ഇയാള്‍ കേരളത്തിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നത് എന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
അടുത്തിടെയാണ് ഇയാള്‍ കേരളത്തില്‍ നിന്നും ബംഗാളിലേക്ക് തിരിച്ചെത്തിയതെന്നാണ് സൂചന. ലോക്ക് ഡൗണില്‍ കുടുങ്ങിയ വിവിധ ഭാഷാ തൊഴിലാളികളോടൊപ്പമാണ് ഇയാള്‍ മടക്കയാത്ര നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ആറ് മാസത്തോളം വിവിധ സംസ്ഥാനങ്ങളില്‍ തങ്ങി പണം സമ്പാദിച്ച ശേഷം ഇയാള്‍ തിരികെ നാട്ടിലെത്തുകയാണ് പതിവെന്ന് അധികൃതര്‍ അറിയിച്ചു.
2017 മുതല്‍ ഇന്ത്യയിലും ബംഗ്ലാദേശിലുമായി നിരവധി കേസുകളില്‍ അബ്ദുള്‍ കരീം പ്രതിയായിട്ടുണ്ട്. 2013ല്‍ നടന്ന ബോധ് ഗയ സ്ഫോടനത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ അബ്ദുള്‍ കരീമിനെ എന്‍ഐഎ ചോദ്യം ചെയ്തേക്കും. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ബംഗ്ലാദേശ് ഭീകര സംഘടനയാണ് ജമാത്ത്-ഉല്-മുജാഹിദ്ദീന്‍(ജെഎംബി). ജമാത്ത്-ഉല്-മുജാഹിദ്ദീന്റെ പ്രധാനപ്പെട്ട നേതാക്കളിൽ മൂന്നാമനാണിയാൾ എന്നാണ് സൂചന.