മോസ്കൊ: കൊറോണ വൈറസിനെതിരായ മരുന്ന് വികസിപ്പിച്ച് റഷ്യ. വരുന്ന ആഴ്ച മുതൽ തന്നെ മരുന്നിന്റെ വിതരണം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ രാജ്യത്തെ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.
ജൂൺ 11 മുതൽ പുതിയ മരുന്ന് റഷ്യയിലെ ആശുപത്രികളിൽ വിതരണം ചെയ്യും. ഒരു മാസത്തേക്ക് 60, 000 രോഗികളെ ചികിത്സിക്കാൻ ആവശ്യമായ മരുന്ന് നിർമ്മിച്ച് കഴിഞ്ഞെന്നാണ് മരുന്ന് നിർമ്മാണ കമ്പനി അവകാശപ്പെടുന്നത്. ഫാവിപിരാവിർ എന്ന മരുന്നുമായി ബന്ധമുള്ള വാക്സിന് അവിഫാവിർ എന്നാണ് പേര് നൽകിയിരിക്കുന്നത്.
ജാപ്പനീസ് മരുന്നിൽ മാറ്റങ്ങൾ വരുത്തിയാണ് പുതിയ മരുന്ന് കണ്ടെത്തിയത്. ശനിയാഴ്ചയാണ് റഷ്യൻ സർക്കാർ മരുന്ന് അംഗീകരിച്ചത്. കൊറോണ വൈറസിനെതിരെ ലോകത്ത് ഇതുവരെ ഒരു അംഗീകൃത മരുന്ന് കണ്ടെത്തിയിട്ടില്ല എന്നതിനാൽ ഏറെ പ്രതീക്ഷയോടെയാണ് ലോകം റഷ്യയിലേക്ക് ഉറ്റുനോക്കുന്നത്.