കോറോണയുടെ മഹാമാരി താണ്ഡവമാടുന്ന ഈ അവസരത്തിൽ ഒട്ടു മിക്ക പ്രവാസി കുടുംബങ്ങളിലും ശമ്പളം പൂർണമായോ ഭാഗികമായോ ലഭിക്കാത്ത സാഹചര്യത്തിലാണ്. ഈ അവസരത്തിൽ പ്രവാസികൾ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി എന്നത് കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് മുന്നോട്ടുകൊണ്ടുപോകുന്ന കാര്യത്തിലാണ്.
നിലവിൽ ബഹ്റൈൻ ഇന്ത്യൻ സ്കൂൾ തങ്ങളുടെ കുട്ടികളുടെ ഫീസ് കുറച്ചെങ്കിലും മറ്റു പ്രൈവറ്റ് സ്കൂളുകൾ കാര്യമായ നടപടികളൊന്നും ഇതുവരെ എടുത്തിട്ടില്ല. കൂടാതെ പുതിയ അധ്യായന വർഷത്തേക്കുള്ള അക്കാഡമിക് ഫീസ് അടയ്ക്കുവാൻ രക്ഷകർത്താക്കളെ നിരന്തരം സമ്മർദ്ദം ചെലുത്തുന്നത് തുടർന്നുകൊണ്ടിരിക്കുകയുമാണ് . കൂടാതെ ഫീസ് അടക്കാൻ കഴിയാത്ത കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസം നൽകാൻ കഴിയില്ല എന്ന കടുത്ത നിലപാടിലേക്ക് ആണ് ഇത്തരം സ്കൂളുകൾ നീങ്ങുന്നത്. ഇക്കാരണത്താൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുന്ന പല രക്ഷകർത്താക്കൾക്കും തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം തുടരുന്നത് പ്രതിസന്ധിയിലായിരിക്കുകയാണ്.
ഇതിനോടകം തന്നെ പല രക്ഷകർത്താക്കളും സ്കൂൾ അധികൃതരെ സമീപിച്ചെങ്കിലും തികച്ചും നിഷേധാത്മകമായ പ്രതികരണമാണ് അവരുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഇത്തരം മനുഷ്യത്വരഹിതമായ നടപടികൾ എടുക്കുന്നത് ബഹുഭൂരിപക്ഷവും ഇന്ത്യൻ മാനേജ്മെന്റ് സ്കൂളുകളിലാണെന്നതാണ് വസ്തുത.
ഇത്തരം പ്രൈവറ്റ് സ്കൂളുകൾ ജനാധിപത്യവിരുദ്ധമായി രക്ഷകർത്താക്കളുടെ അസോസിയേഷൻ സ്വയം ഉണ്ടാക്കുകയും അതുവഴി നിലവിലെ സ്കൂൾ ഫീസ് തുടർന്നു പോകുവാനുള്ള സമ്മതപത്രം ബഹറിനിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് നൽകിയെന്നാണ് പല രക്ഷകർത്താക്കളും വെളിപ്പെടുത്തുന്നത്. ആയതിനാൽ അടിയന്തരമായി ഇന്ത്യൻ എംബസി ഇടപെടണമെന്നും, ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയവുമായി ആശയ സംവാദം നടത്തി തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസം തുടരുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കണം എന്നാണ് ബഹറിനിലെ പ്രവാസി സമൂഹം ആവശ്യപ്പെടുന്നത്.