യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശത്തെ തുടർന്നാണ് ദുബായിൽ ബുധനാഴ്ച മുതൽ ഷോപ്പിങ് മാളുകളും സ്വകാര്യ മേഖലയിലെ ബിസിനസുകളും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതോടെ ദുബായിലെ ചെറുതും വലുതുമായ എല്ലാതരം ഷോപ്പിംഗ് മാളുകളും സ്വകാര്യമേഖല ബിസിനസും 100 ശതമാനം പ്രവര്‍ത്തന സജ്ജമാകും.എന്നാൽ ജീവനക്കാരും ജനങ്ങളും മാസ്ക്കുകൾ ധരിക്കണമെന്നും സാമൂഹിക അകലം നിർബന്ധമായും പാലിക്കണമെന്നും കർശന മുന്നറിയിപ്പുണ്ട്. രോഗങ്ങൾ ഉള്ളവരും പ്രതിരോധ ശക്തി കുറഞ്ഞവരുമായ ജീവനക്കാർ നേരിട്ട് ജോലിക്ക് ഹാജരാകേണ്ടതില്ലെന്നും ഇപ്പോൾ ചെയ്യുന്നത് പോലെ വീടുകളിൽ നിന്ന് ജോലി തുടരാമെന്നും ജോലി തുടരാമെന്നും അധികൃതർ വ്യക്തമാക്കി.സ്ഥാപനങ്ങളിൽ അണുനശീകരണം ഉൾപ്പെടെയുള്ള കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഉറപ്പാക്കണമെന്നും ഇവ കൃത്യമായി പരിശോധിക്കുമെന്നും അധികൃതർ പറഞ്ഞു. ദുബായിൽ രാവിലെ ആറു മുതൽ രാത്രി 11 വരെയാണ് ജനങ്ങൾക്ക് പുറത്തിറങ്ങാനുള്ള അനുവാദം. കമ്പനികളും മാളുകളും ഇതിന് ഇടയ്ക്കുള്ള സമയത്ത് പ്രവർത്തിക്കാമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.