ആലുവ : വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ച് മുതല്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനം കൊച്ചിയിലെത്തും. ജിബൂട്ടി, കെയ്റോ, മാള്‍ട്ട, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് സര്‍വീസുകള്‍. ഇതുവരെ പതിനായിരത്തോളം പ്രവാസികളാണ് നെടുമ്പാശേരിയില്‍ എത്തിയത്. അതേസമയം ആഭ്യന്തര വിമാന സര്‍വ്വീസിന്റെ ഭാഗമായി 26 വിമാനങ്ങളാണ് ഇന്ന് കൊച്ചിയില്‍ സര്‍വ്വീസ് നടത്തുന്നത്.
കോറോണയെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവരെ ഇന്ത്യയിലേക്കെത്തിക്കുന്ന വന്ദേഭാരത് പദ്ധതിയില്‍ ഇതുവരെ കൊച്ചി വിമാനത്താവളത്തിലെത്തിയത് പതിനായിരത്തോളം പ്രവാസികളാണ്. ജൂണ്‍ അഞ്ചു മുതല്‍ ഈജിപ്തിലെ കെയ്റൊ മുതല്‍ ഫിലിപ്പൈന്‍സിലെ സെബു വരെയുള്ള രാജ്യങ്ങളില്‍ നിന്ന് പ്രവാസികളുമായി വിമാനങ്ങളെത്തും. മെയ് ഏഴിനാണ് വന്ദേഭാരത് മിഷന് തുടക്കമായത്. ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട രാജ്യത്തെ ആദ്യവിമാനം എത്തിയത് കൊച്ചിയിലാണ്.
മെയ് 31 വരെ ഗള്‍ഫ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്പ്യന്‍ യൂണിയന് എന്നിവിടങ്ങളില്‍ നിന്ന് 8554 പ്രവാസികളെത്തി. എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഇന്ത്യ എന്നീ എയര്‍ലൈനുകള്‍ മാത്രം 48 സര്‍വീസുകള്‍ നടത്തി. ഗള്‍ഫ് രാജ്യങ്ങളെക്കൂടാതെ സാന്‍ഫ്രാന്‍സിസ്കോ, കീവ്, യെരെവന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഡല്‍ഹി/ മുംബൈ വിമാനത്താവളങ്ങള്‍ വഴിയും എയര്‍ ഇന്ത്യ സര്‍വീസുകള്‍ നടത്തിയിരുന്നു. സ്വിറ്റ്സര്‍ലന്‍ഡ്, ബ്രിട്ടന്, മാലി, ഒമാന്‍, ഖത്തര്‍, ബഹറിന്‍ എന്നീ രാജ്യങ്ങള്‍, കേരളത്തിലുണ്ടായിരുന്ന അവരുടെ പൗരന്മാരെ മടക്കിക്കൊണ്ടുപോയി. ആയിരത്തോളം പേരാണ് ഇപ്രകാരം കൊച്ചിയിലൂടെ മടങ്ങിപ്പോയത്. നൈജീരിയില്‍ നിന്ന് 312 പേരുമായി എയര്‍പീസ് വിമാനം കൊച്ചിയിലെത്തി. ഇതില്‍ 197 മലയാളികളുണ്ടായിരുന്നു.
ജൂണ്‍ ആദ്യയാഴ്ചയില്‍ത്തന്നെ പുതിയ മേഖലകളില്‍ നിന്ന് കൊച്ചിയില്‍ വിമാനങ്ങളെത്തും. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം ജൂണ്‍ 5 ന് രാത്രി 7.45 ന് കൊച്ചിയിലെത്തും. വിയറ്റ്നാമില്‍ നിന്ന് ജൂണ്‍ ഏഴിനും കെയ്റോയില്‍ നിന്ന് 16 നും യുക്രൈനിലെ കീവില്‍ നിന്ന് 19 നും ലണ്ടനില്‍ നിന്ന് 22 നും ഫിലിപ്പീന്‍സിലെ സെബുവില്‍ നിന്ന് 23 നും എയര്‍ ഇന്ത്യ വിമാനങ്ങള്‍ കൊച്ചിയിലെത്തും. മാള്‍ട്ട യിൽ നിന്ന് എയര്‍ മാള്‍ട്ട ജൂണ്‍ ഒമ്പതിനും ലണ്ടനില്‍ നിന്ന് ബ്രിട്ടീഷ് എയര്‍വേയ്സ് 10 നും കൊച്ചിയിലേക്ക് സര്‍വീസ് നടത്തുമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.
മാര്‍ച്ച് മുതല്‍ സിയാല്‍ കാര്‍ഗോ വിഭാഗവും പ്രവര്‍ത്തന നിരതമാണ്. ഇതുവരെ 205 രാജ്യാന്തര കാര്‍ഗോ വിമാനങ്ങള്‍ കൊച്ചിയിലെത്തി. 4644 മെട്രിക് ടണ്‍ കാര്‍ഗോ കയറ്റുമതിയും 223.4 മെട്രിക് ടണ്‍ കാര്‍ഗോ ഇറക്കുമതിയും ചെയ്തു. ഇന്ന് ബഹറിന്‍, അബുദാബി, ദമാം, ദുബായ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെത്തും. ഇന്ന് മാത്രം 26 ആഭ്യന്തര സര്‍വീസുകളും നടത്തുന്നുണ്ട്.