പത്തനംതിട്ട : പമ്പയിൽ നിന്ന് മണൽ എടുക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു. വനം വകുപ്പിന്റെ ഉത്തരവിനെ തുടർന്നാണ് നടപടി. പമ്പയിൽ നിന്നും മണൽ എടുക്കാം. എന്നാൽ ഇത് പുറത്തേക്ക് കൊണ്ടു പോകാൻ പാടില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് വനം വകുപ്പ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.
ദേവസ്വം ബോർഡ് നിയന്ത്രണത്തിൽ മുൻപ് ശേഖരിച്ചു കൂട്ടിയ മണൽ മാത്രം നീക്കം ചെയ്യാം. ഇതിന്റെ വില പിന്നീട് നിശ്ചയിക്കും എന്നും വനം വകുപ്പ് സെക്രട്ടറി ആശ തോമസിന്റെ ഉത്തരവിൽ പറയുന്നു.
അതേസമയം, പമ്പയിലെ മാലിന്യം നീക്കം ചെയ്യുന്ന നടപടികൾ നിർത്തിവെച്ചു എന്ന് ക്ലെയ്സ് ആൻറ് സെറാമിക് പ്രൊഡക്ട്സ് ചെയർമാൻ ടി.കെ ഗോവിന്ദൻ പ്രതികരിച്ചു. നീക്കം ചെയ്യുന്ന മെറ്റീരിയൽ വിൽക്കാൽ അനുവദിച്ചില്ലെങ്കിൽ കരാറിൽ നിന്ന് പിൻവാങ്ങും. പമ്പയിൽ വനം വകുപ്പ് നിർദ്ദേശിക്കുന്ന പോലെ മാലിന്യം നീക്കം ചെയ്യാനാവില്ല. ഇടപാടിൽ ഒരു പൈസ പോലും കിട്ടിയിട്ടില്ല
കേരള ക്ലേസ് ആന്റ് സിറാമിക്ക്സ് പ്രോഡക്ടസ് ന് യാതൊരു ലാഭവും ഇതിലില്ല. കളക്ടർ ഉത്തരവ് നൽകിയതിനാൽ മാലിന്യം നീക്കം ചെയ്യുന്ന കാര്യം വനംവകുപ്പിന് അറിയേണ്ടതില്ല. വനം വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം പ്രവർത്തനം നിർത്തിവെക്കുന്നു.
പ്രതിപക്ഷ നേതാവ് കഥ അറിയാതെ ആട്ടം കാണുകയാണ്. പമ്പയിലെ പ്രവർത്തനത്തിന് ടെൻഡർ നൽകിയത് വെള്ളാപ്പള്ളി ബ്രദേഴ്സിന് ആണ്. എല്ലാ പ്രവർത്തനവും സുതാര്യമാണ്. പമ്പയിൽ ലഭിക്കുന്ന മണൽ ക്ലേയ്സ് ആന്റ് സെറാമിക്കിന് അവകാശപ്പെട്ടത് ആണ്. പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് അനുമതി നൽകിയതെന്നും ടി.കെ ഗോവിന്ദൻ പറഞ്ഞു.