പാലക്കാട് : കഞ്ചിക്കോട് വനിതാ ഹോസ്റ്റലിൽ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവം, അന്വേഷണം കോയമ്പത്തൂരിലേക്ക്. സി.സി.ടി.വി ദൃശ്യത്തിൽ കണ്ട വ്യക്തിയോട് സാദൃശ്യം ഉള്ള ആളെ കോയമ്പത്തൂരിൽ കണ്ടു എന്ന് തമിഴ്നാട് പോലീസിൽ നിന്നുള്ള വിവരത്തെ തുടർന്നാണ് അന്വേഷണം കോയമ്പത്തൂരിലേക്ക് നീളുന്നത്.
കഴിഞ്ഞ 28ന് രാത്രി 11 മണിയോടെയാണ് കഞ്ചിക്കോട്ടെ വനിത ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടത്. ഹോസ്റ്റലിലേക്ക് അതിക്രമിച്ചുകയറിയ വ്യക്തി ഇരുമ്പു കമ്പി കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ അന്നുതന്നെ പോലീസ് കണ്ടെടുത്തിരുന്നു. സി.സി.ടി.വി ദൃശ്യത്തിൽ സുരക്ഷാ ജീവനക്കാരനെ ആക്രമിക്കുന്ന വ്യക്തിയോട് രൂപസാദൃശ്യമുള്ള ആളെ കഴിഞ്ഞ ദിവസങ്ങളിൽ കോയമ്പത്തൂരിൽ കണ്ടുവെന്ന തമിഴ്നാട് പോലീസിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇപ്പോൾ കോയമ്പത്തൂരിലേക്ക് നീളുന്നത്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് പോകാനുള്ള സാധ്യത തേടിയിട്ടുണ്ട്.
കോയമ്പത്തൂർ ലോറി പാർക്കിംഗ് ഏരിയ ഉൾപ്പെടെയുള്ള മേഖലകളിൽ പ്രതിയോട് രൂപസാദൃശ്യമുള്ള ആളുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നാണ് തമിഴ്നാട് പോലീസ് പറയുന്നത്. തമിഴ്നാട് പോലീസിൽ നിന്ന് ലഭിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കോയമ്പത്തൂർ കേന്ദ്രീകരിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ കൊറോണ നിയന്ത്രണങ്ങൾ ഉള്ളതിനാൽ അന്വേഷണ സംഘത്തിന് കോയമ്പത്തൂരിലേക്ക് പോകാൻ സാധിക്കില്ല. കോയമ്പത്തൂരിൽ പോവാതെ തുടരന്വേഷണം നടത്തുക പ്രയാസമുള്ള കാര്യവുമാണ് അതുകൊണ്ടു തന്നെ, അതിർത്തി കടക്കുന്നതിനായി തമിഴ്നാട് ആഭ്യന്തരവകുപ്പിന്റെ ഉൾപ്പെടെ അനുമതിക്കായുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.