ന്യൂഡൽഹി: 1955 ലെ അവശ്യ വസ്തു നിയമം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഭേദഗതിക്ക് അംഗീകാരം നൽകിയത്.
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ കർഷകരെ സഹായിക്കാൻ അവശ്യ വസ്തു നിയമം ഭേദഗതി ചെയ്യുമെന്ന് കൊറോണ പ്രതിരോധ സാമ്പത്തിക പാക്കേജിൽ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കിയിരുന്നു. ഭേദഗതി പ്രകാരം മികച്ച വില കിട്ടുന്നിടത്ത് ഉത്പ്പന്നങ്ങൾ വിൽക്കാം.
ചരിത്ര പ്രധാനമായ ഈ തീരുമാനം കർഷകർക്ക് ഗുണം ചെയ്തു കൊണ്ട് കാർഷിക മേഖലയെ പാടെ മാറ്റിമറിക്കുന്നത് ആയിരിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ വ്യക്തമാക്കി.
കയറ്റുമതിക്കാർ, മൊത്തക്കച്ചവടക്കാർ, സംസ്കരണ രംഗത്തുള്ളവർ എന്നിവർക്ക് തങ്ങളുടെ വ്യാപാരത്തിന് അനുസരിച്ച് കാർഷികോത്പന്നങ്ങൾ സൂക്ഷിക്കാനുള്ള അവസരമൊരുക്കി കൊണ്ടാണ് നിയമം ഭേദഗതി ചെയ്തിരിക്കുന്നത്.
1955 ലാണ് അവശ്യ വസ്തു നിയമം പ്രാബല്യത്തിൽ വരുന്നത്. അവശ്യവസ്തുക്കൾ സ്വകാര്യ വ്യക്തികൾ പരിധിയിൽ കൂടുതൽ സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും നിയന്ത്രിക്കാനായാണ് അവശ്യ വസ്തു നിയമം പ്രാബല്യത്തിൽ വരുത്തിയത്. ഭക്ഷ്യധാന്യങ്ങൾ, ഉള്ളി, ഉരുളക്കിഴങ്ങ്, ഭക്ഷ്യ എണ്ണകൾ, എണ്ണ വിത്തുകൾ എന്നിവയെ അവശ്യ വസ്തു നിയമത്തിന്റെ പരിധിയിൽ നിന്നും ഭേദഗതിയിലൂടെ ഒഴിവാക്കി. ഇവ ഇനി എത്രവേണമെങ്കിലും സംഭരിക്കാനും വിതരണം ചെയ്യാനും ഉത്പ്പാദകർക്ക് കഴിയും.