ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശികൾക്ക് ഇന്ത്യയിലേക്ക് വരുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കേന്ദ്ര സർക്കാർ. ബിസിനസുകാർ, ആരോഗ്യ സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്നവർ, മറ്റ് മേഖലകളിലെ വിദഗ്ധർ എന്നിവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
എൻജിനീയർമാർ, ഡിസൈനർമാർ, മാനേജർമാർ തുടങ്ങിയവർക്ക് അവർ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ശാഖകൾ ഇന്ത്യയിൽ ഉണ്ടെങ്കിൽ രാജ്യത്തേക്ക് വരാം. ഐ ടി സ്ഥാപനങ്ങൾ, സാമ്പത്തിക സ്ഥാപനങ്ങൾ, നിർമ്മാണ യൂണിറ്റുകൾ, ഡിസൈൻ യൂണിറ്റുകൾ എന്നിവയിൽ പ്രവർത്തിക്കുന്ന വിദഗ്ധർക്കും ഇളവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ബിസിനസ് വിസയിൽ ചാർട്ടേർഡ് വിമാനത്തിൽ ഇന്ത്യയിലേക്ക് വരുന്ന വിദേശ വ്യവസായികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്കും ഇളവ് വരുത്തിയിട്ടുണ്ട്. ലബോറട്ടറികളും ഫാക്ടറികളും ഫാക്ടറികളും അടക്കമുള്ള ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കാൻ എത്തുന്ന ഗവേഷകർ, ടെക്നീഷ്യന്മാർ എന്നിവർക്കും രാജ്യത്തേക്ക് വരാം. ഇവർ അംഗീകൃത സർവ്വകലാശാലയുടെയോ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെയോ ആരോഗ്യരക്ഷാ സ്ഥാപനത്തിന്റെയോ ക്ഷണപത്രം ഹാജരാക്കണം.
വിദേശത്ത് നിർമ്മിച്ച യന്ത്രസാമഗ്രികളുടെ അറ്റകുറ്റപണികൾക്കും നവീകരണത്തിനുമായെത്തുന്ന സാങ്കേതിക വിദഗ്ധർക്കും രാജ്യത്തേക്ക് പ്രവേശിക്കാം. വിവിധ ആവശ്യങ്ങൾക്കായി രാജ്യത്തേക്ക് വരാൻ ആഗ്രഹിക്കുന്നവർ പുതിയ വിസക്ക് അപേക്ഷ നൽകേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നേരത്തെ ലഭിച്ച ഇലക്ട്രോണിക് വിസയുടെ ബലത്തിൽ ആർക്കും ഇന്ത്യയിലേക്ക് വരാൻ ആകില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.