ന്യൂഡൽഹി : കൊറോണ മഹാമാരിക്കാലത്ത്, ഓണ്‍ലൈന്‍ സേവനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിന് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇ.പി.എഫ്.ഒ) തങ്ങളുടെ 52.62 ലക്ഷത്തോളം അംഗങ്ങളുടെ നോ യുവര്‍ കസ്റ്റമര്‍ ഡാറ്റ (കെ.വൈ.സി) ഇക്കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളില്‍ പുതുക്കി. 39.97 ലക്ഷം അംഗങ്ങളുടെ ആധാര്‍ വിവരങ്ങള്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കല്‍, 9.37 ലക്ഷം പേരുടെ മൊബൈല്‍ ഫോണ്‍ നമ്പറുകളും, 11.11 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചേര്‍ക്കലും ഇതില്‍ ഉള്‍പ്പെടും. യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പരുമായി (യു.എ.എന്‍) വിവരങ്ങള്‍ ബന്ധിപ്പിച്ച് , അംഗങ്ങളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിന് സഹായിക്കുന്ന ഒറ്റത്തവണ പ്രക്രിയയാണ് കെ.വൈ.സി.
ഇതിനു പുറമെ 4.81 ലക്ഷം അംഗങ്ങളുടെ പേരുകള്‍ രേഖപ്പെടുത്തിയതിലെ തെറ്റ് തിരുത്തുകയും 2.01 ലക്ഷം പേരുടെ ജനനത്തീയതിയും, 3.70 ലക്ഷം പേരുടെ ആധാര്‍ നമ്പര്‍ വിവരങ്ങളും തിരുത്തുകയും ചെയ്തു. ലോക്ക് ഡൗണ്‍ കാലയളവിലും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ഇത്ര ബൃഹത്തായ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന്, ഇ.പി.എഫ്.ഒ, രണ്ട് മാര്‍ഗങ്ങളാണ് സ്വീകരിച്ചത്. ഓഫീസുകളില്സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി. വീടുകളില്‍ നിന്ന് ജോലിചെയ്യാന്‍ സൗകര്യമൊരുക്കി. കെ.വൈ.സി പുതുക്കല്‍ നടപടികള്‍ ലളിതമാക്കുകയും ചെയ്തു. ആധാര്‍ വിവരങ്ങള്‍ ചേര്‍ക്കുന്നതിന് തൊഴില്‍ദായകരെ ആശ്രയിക്കുന്നത് ഒഴിവാക്കിയും നടപടികള്‍ സുഗമമാക്കി.
കെവൈസി പുതുക്കലിലൂടെ ഇ.പി.എഫ്.ഒ അംഗങ്ങള്‍ക്ക് മെംബര്‍ പോര്‍ട്ടല്‍ വഴി സേവനങ്ങള്‍ ഓണ്‍ലൈന്‍ ആയി ലഭ്യമാകും.കൊറോണയെ തുടര്‍ന്ന് അടുത്തിടെ ആരംഭിച്ച പ്രധാന മന്ത്രി ഗരീബ് കല്യാണ്‍ പദ്ധതി വഴിയുള്ള അഡ്വാന്‍സ് തുക കൈപ്പറ്റുന്നതിന് ഇതുവഴി ഓണ്‍ലൈനിലൂടെ സാധിക്കും.