കൊച്ചി: ലോക്ക് ഡൗൺ പ്രതിസന്ധിക്കിടെ അധ്യാപകരെ പിരിച്ചുവിട്ട് എറണാകുളത്തെ കൂനമ്മാവ് സെന്റ്. ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ. യാതൊരു മുന്നറിയിപ്പുമില്ലാതെ മൂന്ന് അധ്യാപികമാർക്കാണ് സ്കൂൾ മാനേജ്മെന്റ് പിരിച്ചുവിടൽ നോട്ടീസ് നൽകിയത്.
സി എം സി ജനറലേറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂനമ്മാവ് സെന്റ്. ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികമാരായ രൂപ ദാസ്, മേരി ഷിനി, സോബിനാ അനിൽ എന്നിവരെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ മാനേജ്മെന്റ് പിരിച്ചുവിട്ടത്. സ്കൂൾ മാനേജ്മെന്റിന്റെ നീക്കത്തിൽ വിദ്യാർത്ഥികളുടെ രക്ഷിതാക്കളും ആശങ്കയിലാണ്.
സാലറി അക്വിറ്റൻസ് ഒപ്പിടാൻ ആയി സ്കൂളിൽ എത്തിയപ്പോഴാണ് വിവരം ടീച്ചർമാർ അറിയുന്നത്. സാലറി അക്വിറ്റൻസിൽ പേര് ഇല്ലാത്തതിനെ തുടർന്ന് കാര്യം അന്വേഷിച്ചപ്പോഴാണ് ടെർമിനേഷൻ ലെറ്റർ വീട്ടിൽ എത്തും എന്ന് വിവരം അറിഞ്ഞത്. പിന്നീട് പോസ്റ്റൽ വഴി ടെർമിനേഷൻ ലെറ്റർ വീട്ടിൽ എത്തിയെന്നും അതിനു മുൻപ് നോട്ടീസോ മെമ്മോയോ ലഭിച്ചിരുന്നില്ലെന്നും അധ്യാപികമാർ പറയുന്നു.
സ്കൂളിൽ പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ മൈക്രോ യൂണിറ്റ് ആക്കി ത്രീ ക്യു മെന്റൻസ് എന്ന സ്വകാര്യ കമ്പനിക്ക് നൽകണമെന്ന മാനേജ്മെറ്റിന്റെ ആവശ്യം നിരസിച്ചത്തിന്റെ പ്രതികാര നടപടിയാണ് ഇതെന്നും ഇവർ വ്യക്തമാക്കുന്നു.
രക്ഷിതാക്കൾ അന്വേഷിച്ചിട്ട് പോലും അധ്യാപികമാരെ പിരിച്ചു വിടാനുള്ള കാരണം സ്കൂൾ മാനേജ്മെന്റ് വ്യക്തമാക്കുന്നില്ല. ലോക്ക് ഡൗണിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ടത് അധ്യാപികമാരെ ദുരിതത്തിൽ ആക്കിയിരിക്കുകയാണ്. സ്കൂൾ മാനേജ്മെന്റിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് അധ്യാപികമാർ.