കൊച്ചി: ദേവസ്വം ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇക്കാര്യത്തില്‍ കോടതി നിര്‍ദ്ദേശമനുസരിക്കുമെന്നും ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. വാഴപ്പള്ളി മഹാദേവന്റെ ക്ഷേത്ര ഭൂമി അനധികൃതമായി കയ്യേറി കൃഷി ചെയ്ത സംഭവത്തില്‍ ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ക്ഷേത്ര ഭൂമിയില്‍ കൃഷി ചെയ്യാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കി. വസ്തുക്കള്‍ ആര്‍ക്കും പാട്ടത്തിന് നല്കാന് ഉദ്ദേശമില്ലെന്നും ബോര്‍ഡ് അറിയിച്ചു. അനധികൃതമായി ദേവസ്വം ഭൂമി കയ്യേറിയത് ആരാണെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട.സംഭവം അന്വേഷിച്ച് ജൂണ്‍ 16 ന് മുന്‍പ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം. ദേവസ്വം സെക്രട്ടറിക്കു ആണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേസ് ജൂണ്‍ 17 ന് വീണ്ടും പരിഗണിക്കും.
ക്ഷേത്ര ഭൂമി ക്ഷേത്ര ആവശ്യങ്ങള്‍ക്ക് മാത്രമെ ഉപയോഗിക്കാവൂ എന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ ഈ നിര്‍ദ്ദേശത്തെ ലംഘിച്ചായിരുന്നു സിപിഎം അനുഭാവമുള്ള ഒരു സംഘമാളുകള്‍ ക്ഷേത്ര ഭൂമിയില്‍ കൃഷി ചെയ്തത്. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് കോടതി ദേവസ്വം ബോര്‍ഡിനെതിരെ വിമര്‍ശനുമുന്നയിച്ചത്. ക്ഷേത്രത്തില്‍ കപ്പകൊണ്ടുള്ള പ്രസാദമാണോ ഇപ്പോള്‍ നല്‍കുന്നതെന്ന ചോദ്യമുയർത്തി കോടതി ദേവസ്വംബോര്‍ഡിനെ പരിഹസിക്കുകയും ചെയ്തു.