കോട്ടയം : വേളൂര്‍ കൊലപാതകത്തിന് ശേഷം പ്രതി മുഹമ്മദ് ബിലാല്‍ ഉപേക്ഷിച്ച കാര്‍ ആലപ്പുഴയില്‍ നിന്ന് കണ്ടെത്തി. കാറില്‍ ഫോറന്‍സിക്ക് വിഭാഗം നടത്തിയ പരിശോധനയില്‍ രക്തക്കറയും, പ്രതിയുടെ മുടിയും കണ്ടെത്തിയിട്ടുണ്ട്. പ്രതി പ്രാഥമിക വിദ്യാഭ്യാസം നടത്തിയ ആലപ്പുഴയിലെ മുഹമ്മദന്‍സ് സ്കൂളിന് സമീപമാണ് കാര്‍ ഉപേക്ഷിച്ചിരുന്നത്. പ്രതി ആലപ്പുഴയില്‍ താമസിക്കുമ്പോൾ മോഷണങ്ങള്‍ നടത്തിയിരുന്നതായി ബന്ധുക്കളും നാട്ടുകാരും പോലീസിനോട് പറഞ്ഞു.
കോട്ടയം വേളൂര്‍ കൊലപാതകത്തിന് ശേഷം പ്രതി മുഹമ്മദ് ബിലാല്‍ ആലപ്പുഴ മുഹമ്മദന്‍സ് സ്കൂളിന് സമീപത്തെ ചെറുറോഡില്‍ ഉപേക്ഷിച്ച കാറാണ് ഇന്ന് കണ്ടെത്തിയത്. പ്രതിയെ ഇവിടെ എത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. ബിലാല്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തിയത് മുഹമ്മദന്‍സ് സ്കൂളിലായിരുന്നു. പ്രതിക്ക് ചെറുപ്പം മുതല്‍ അറിയാവുന്ന സ്ഥലമാണെന്നും ബന്ധുവീടുകള്‍ ഇവിടെയുള്ളത് കൊണ്ടാണ് കാര്‍ ഇവിടെ ഉപേക്ഷിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിക്ക് കുട്ടിക്കാലം മുതലേ കുറ്റവാസനയുള്ളതായി ബന്ധുക്കള്‍ പോലീസിന് മൊഴി നല്കി.
ഫോറന്‍സിക്ക് വിഭാഗം കാറില്‍ നടത്തിയ പരിശോധനയില്‍ കാറിന്റെ വലത്തെ ഡോറില്‍ രക്തക്കറയും പ്രതിയുടെ മുടിയും കണ്ടെത്തി. പ്രതി കാര്‍ ഉപേക്ഷിച്ച ശേഷം വിവിധ വാഹനങ്ങളില്‍ ലിഫ്റ്റ് വാങ്ങിയാണ് കൊച്ചിയിലേക്ക് കടന്നത്. ഈ സമയം പ്രതിയുടെ പക്കല്‍ മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളും ഉണ്ടായിരുന്നതായി പോലിസ് പറഞ്ഞു. നാഷണല്‍ പെർമിറ്റ് ലോറിയിലടക്കം യാത്ര ചെയ്ത് കൊച്ചിയിലെത്തിയ പ്രതിയെ ക്വാറന്റൈനിൽ ആക്കണമോയെന്ന സംശയവും അന്വേഷണ ഉദ്യോസ്ഥര്ക്കിടയിലുണ്ട്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോട്ടയം വെസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.