മലപ്പുറം : ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദബാധിതയായി ചികിത്സയിലിരിക്കെ മരിച്ച യുവതിയും ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടും. ഇവരുടെ ഭര്‍ത്താവ്, ഭര്‍ത്തൃ സഹോദരി, ദുബൈ, കുവൈത്ത്, ഖത്തര്‍, മുംബൈ എന്നിവിടങ്ങളില്‍ നിന്നെത്തിയ നാല് പേര്, ഒരു എയര്‍ ഇന്ത്യ ജീവനക്കാരന് എന്നിവര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. രോഗബാധിതരില്‍ ആറ് പേര് മഞ്ചേരി ഗവ. ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേഷനിലുള്ള ഒരു പാലക്കാട് സ്വദേശിക്കും ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ജൂണ്‍ രണ്ടിന് കോഴിക്കോട് സ്വകാര്യ അശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ മരിച്ച എടപ്പാള്‍ പൊറൂക്കര സ്വദേശിനി 27 കാരി ദുബായില്‍ നിന്ന് മെയ് 20 ന് കൊച്ചി വഴിയാണ് തിരിച്ചെത്തിയിരുന്നത്. കൂടെയെത്തിയ ഇവരുടെ ഭര്‍ത്താവ് 35 കാരനും ഇവരെ പരിചരിച്ചിരുന്ന ഭര്‍ത്തൃ സഹോദരി എടപ്പാള്‍ കോലൊളമ്പ് സ്വദേശിനി 38 വയസുകാരിക്കും രോഗബാധ സ്ഥിരീകരിച്ചു. ദുബായില്‍ നിന്ന് മെയ് 31 ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തിയ വളാഞ്ചേരി മുക്കിലപ്പീടിക സ്വദേശി 51 കാരന്, ജൂണ്‍ രണ്ടിന് ഖത്തറില്‍ നിന്ന് കൊച്ചിയിലെത്തിയ പെരുമ്പടപ്പ് സ്വദേശി 73 വയസുകാരന്, മെയ് 26 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി നാട്ടിലെത്തിയ താഴേക്കോട് അരക്കുപറമ്പ് സ്വദേശി 44 കാരന്, മുംബൈയില്‍ നിന്ന് മെയ് 14 ന് സ്വകാര്യ ബസില്‍ നാട്ടിലെത്തിയ താനൂര്‍ പനങ്ങാട്ടൂര്‍ സ്വദേശി 60 വയസുകാരന് എന്നിവര്‍ക്കുമാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഖത്തറില്‍ നിന്നു വന്ന പെരുമ്പടപ്പ് സ്വദേശി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. ഇവരെ കൂടാതെ മെയ് 31 ന് ദുബായില്‍ നിന്ന് കരിപ്പൂരിലെത്തി മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ച പാലക്കാട് വല്ലപ്പുഴ സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.