കേരളം ഒരിക്കല്‍ക്കൂടി ഭാരതത്തിനു മുന്നില്‍ മാത്രമല്ല, ലോകത്തിനു മുന്നില്‍ തലതാഴ്ത്തി മൂകമായി നില്‍ക്കേണ്ടി വന്നു. മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് വനമേഖലയില്‍ അമ്പലപ്പാറ വെള്ളിയാറില്‍ 15 വയസ്സുള്ള പിടിയാന കൊല്ലപ്പെട്ടതാണ് വീണ്ടും കേരളം തല കുമ്പിടേണ്ട സാഹചര്യം ഉണ്ടാക്കിയത്.
പോസ്റ്റുമോര്‍ട്ടം ചെയ്ത മൃഗഡോക്ടര്‍ ഡേവിഡ് എബ്രഹാമാണ് ആ കാര്യം ജനങ്ങളോട് വിളിച്ചു പറഞ്ഞത്, ”ഇവള് ഒറ്റയ്ക്കല്ല, ഗര്‍ഭിണിയാണ്. പോയത് രണ്ട് ജീവനുകളാണ്.” പൈനാപ്പിളില്‍ ഏറുപടക്കം ഒളിപ്പിച്ചു വെച്ച് ആനയ്ക്ക് തിന്നാന്‍ കൊടുത്ത മലയാളിയുടെ ജില്ലയും മതവുമല്ല പ്രശ്നം. തോട്ട ഉള്ളില്‍ വെച്ച പൈനാപ്പിള്‍ കടിച്ച് വായ തകര്‍ന്ന് വേദന സഹിക്കാതെ പുഴയുടെ നീരൊഴുക്കില്‍ മരണവെപ്രാളം കടിച്ചൊതുക്കി ജലസമാധി വരിച്ച അവള് അമ്മയായിരുന്നു. ഇടവപ്പാതിയെയും തോല്‍പ്പിക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ തോരാക്കണ്ണീരിനെയും വെല്ലുന്നതായിരുന്നു വെള്ളിയാറില്‍ ആ അമ്മ ഒഴുക്കിയ കണ്ണീര്. സഹ്യന്റെ മകനെന്ന് മഹാകവി വിശേഷിപ്പിച്ച സഹ്യന്റെ മക്കള്‍ക്ക് ഇന്ന് ഒന്നു നീണ്ടുനിവര്‍ന്ന് നടക്കാന്‍ പോലും ഇടമില്ലാതായിരിക്കുന്നു. അഗസ്ത്യാര്‍കൂടം മുതല്‍ മഹാരാഷ്ട്രയ്ക്കടുത്തു വരെ മുട്ടിയിരുന്ന ആനത്താരകള്‍ മുറിച്ച് വീടുണ്ടാക്കിയതും കാടിന്റെ മക്കളുടെ മരം വെട്ടി മണിമാളിക പടുത്തുയര്‍ത്തിയതും നമ്മള് മലയാളികള്‍ തന്നെയാണ്.
കാട്ടുമൃഗങ്ങളുടെ വേദനയും അവരുടെ ജീവിതവും നമ്മള് കാണണ്ടേ? മനുഷ്യനും മൃഗങ്ങളും പരിസ്ഥിതിയും തമ്മിലുള്ള സംഘര്ഷത്തിലൂടെയാണോ ജീവിതം പുലരേണ്ടത്? മനുഷ്യര്‍ക്ക് ജീവിക്കാന്‍ അവകാശം ഉള്ളതുപോലെ ഗര്‍ഭിണിയായ ഈ പിടിയാനയ്ക്കും ജീവിക്കാന്‍ അവകാശം ഉണ്ടായിരുന്നില്ലേ? കൃഷിയിടത്തില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. പൈനാപ്പിളിനുള്ളില്‍ തോട്ട വെച്ച് തിന്നാന്‍ കൊടുക്കുന്ന ദുഷ്ടതയെ മനുഷ്യനെന്ന് വിളിക്കാന്‍ കഴിയുമോ? പൈനാപ്പിള്‍ കടിച്ചപ്പോള്‍ തോട്ട പൊട്ടി മേല്താടിയും കീഴ്താടിയും തകര്‍ന്നുപോയി എന്നാണ് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ പറഞ്ഞത്. മുറിവു പഴുത്തതോടെ തീറ്റയെടുക്കാന്‍ കഴിയാതായി. പുഴയോരത്തു നിന്ന ആനയുടെ മുറിവു പഴുത്ത് ഈച്ചയാട്ടി തുടങ്ങിയപ്പോള്‍ പുഴയിലിറങ്ങി വെള്ളത്തില്‍ തല പൂഴ്ത്തുകയായിരുന്നു. നാലു ദിവസത്തോളം നീണ്ട ആ ഇരിപ്പിലാണ് ശ്വാസകോശത്തില്‍ വെള്ളം കയറി ആന മരിച്ചത്. ഇതിനിടെ ആനയെ കാട്ടിലേക്ക് തിരിച്ചയക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കരയില്‍ കയറ്റി ചികിത്സ നല്കാന് താപ്പാനയെ കൊണ്ടുവന്നെങ്കിലും അപ്പോഴേക്കും ആന പുഴയില്‍ ചരിഞ്ഞിരുന്നു. അവളുടെ ഉള്ളിലെ കുഞ്ഞിന് രണ്ടുമാസം വളര്‍ച്ചയായിരുന്നു.
ഈ ആനയോട് ചെയ്ത ക്രൂരത പുറത്തുവന്നത് ഫോറസ്റ്റ് ഓഫീസര്‍ കെ മോഹന്‍ കൃഷ്ണന് സാമൂഹ്യമാധ്യമത്തിലിട്ട കുറിപ്പിലൂടെയാണ്. പാലക്കാട് എസ് പിയുടെയും ഡി എഫ് ഒയുടെയും നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മൂന്നുപേരെ സംഭവവുമായി ബന്ധപ്പെട്ട് തിരിച്ചറിഞ്ഞതായാണ് പോലീസ് വെളിപ്പെടുത്തിയത്.
സംഭവം നൂറുശതമാനം സാക്ഷരതയും ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസവുമുള്ള കേരളത്തിന്റെ മേല്‍ അപമാനത്തിന്റെ കരിനിഴലാണ് വീഴ്ത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലി, മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി, വ്യവസായ പ്രമുഖന് രത്തന്‍ ടാറ്റ തുടങ്ങി ചലച്ചിത്രതാരങ്ങളടക്കം ജീവിതത്തിന്റെ നാനാ തുറകളിലും പെട്ടവര്‍ ഇതിനെ അപലപിച്ച് രംഗത്തെത്തി. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ കേരളത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേരളത്തിലെ കാടിനോടും മൃഗങ്ങളോടും കാട്ടിലെ മനുഷ്യരോടും മലയാളികള്‍ ചെയ്യുന്ന അനീതിയ്ക്ക് കണക്കില്ല. വയനാട്ടിലെയും കോട്ടൂരിലെയും അവിവാഹിത വനവാസി അമ്മമാരും അവരുടെ ദൈന്യതയും മലയാളികളുടെ ക്രൂരതയുടെ സമ്മാനം തന്നെയാണ്. അതിലും വലുതാണ് വനവാസികളുടെ കൈയേറിയ ഭൂമി. ആ ഭൂമി വീണ്ടെടുക്കാന്‍ സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും ഇരു മുന്നണികളും ചേര്‍ന്ന് സംയുക്തമായി നിയമഭേദഗതി കൊണ്ടുവന്ന് ക്രമസമാധാനപ്രശ്നം ഉണ്ടാകുമെന്ന് കാട്ടി സുപ്രീംകോടതി ഉത്തരവ് മറികടന്നതും പ്രബുദ്ധരായ മലയാളികള്‍ തന്നെയാണ്.
സമത്വത്തെ കുറിച്ചും സാഹോദര്യത്തെ കുറിച്ചും വാതോരാതെ പറയുമ്പോഴും വനവാസികളുടെ കണ്ണീരോ, കാടെല്ലാം മേടായപ്പോള് ഭക്ഷണവും താമസസ്ഥലവും നഷ്ടപ്പെട്ട മൃഗങ്ങളുടെ പ്രയാസമോ അറിയുന്നില്ല. ഗര്‍ഭിണിയായ കാട്ടാനയ്ക്ക് കൈതച്ചക്കയില്‍ തോട്ട കെട്ടിക്കൊടുത്തതിന്റെ പാപഭാരത്തില്‍ നിന്ന് ഇനിയും നമ്മള് എന്ന് കരകയറും? തോരാമഴയ്ക്കൊപ്പം ദു:ഖത്തിന്റെ പുതിയ പുഴച്ചാലൊഴുക്കി പരിസ്ഥിതിയ്ക്കും പ്രകൃതിയ്ക്കും വേണ്ടി വീണ്ടും നമുക്ക് കരയാം.