തിരുവനന്തപുരം: കോറോണയിൽ സംസ്ഥാനത്ത് ആശങ്കയേറുന്നു. ഉറവിടം കണ്ടെത്താൻ കഴിയാത്ത രോഗികളുടെ എണ്ണം വർധിക്കുകയാണ്. 60 ഓളം പേർക്ക് രോഗം പിടിപെട്ടത് എവിടെ നിന്ന് എന്ന് ഇനിയും വ്യക്തമായിട്ടില്ല.
കേരളത്തിൽ കോറോണ രോഗികളുടെ എണ്ണം വർധിക്കുകയാണ്. കഴിഞ്ഞ ദിവസവും രോഗികളുടെ എണ്ണം 100 കവിഞ്ഞു. ഇത് നാലാം തവണയാണ് രോഗികളുടെ എണ്ണം നൂറിന് പുറത്ത് പോകുന്നത്. ഇന്നലെയാണ് ഏറ്റവും അധികം പേരിൽ കോറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. 118 പേരിലാണ് ഇന്നലെ മാത്രം രോഗം കണ്ടെത്തിയത്. അതേസമയം ഇതുവരെ കോറാണ സ്ഥിരീകരിച്ചവരിൽ 60 ഓളം പേർക്ക് രോഗം പിടിപെട്ടത് എവിടെ നിന്ന് എന്ന് വ്യക്തമല്ല. കൊറോണ ബാധിച്ച് മരിച്ച
കണ്ണൂരിലെ എക്സൈസ് ഉദ്യോഗസ്ഥൻ കെ.പി.സുനിൽ , തിരുവനന്തപുരത്തെ ഫാദർ കെ.ജി. വർഗീസ്, കണ്ണൂരുകാരിയായ ആസിയ എന്നിവർക്ക് എവിടെ നിന്നു രോഗം പിടിപെട്ടു എന്ന കാര്യത്തിൽ വ്യക്തതയില്ല. തൃശൂർ സ്വദേശി കുമാരൻ ,കൊല്ലം സ്വദേശി സേവ്യർ തിരുവനന്തപുരം സ്വദേശി രമേശൻ എന്നിവർ മരണപ്പെട്ടതിന് ശേഷമാണ് രോഗം സ്ഥിരീകരിക്കുന്നത്. മരിച്ചവരിൽ 8 പേർക്ക് യാത്ര പശ്ചാത്തലങ്ങൾ ഇല്ല. 21 പേർ കോറോണ ബാധിച്ച് മരിച്ചതിൽ 5 പേരുടെ ഉറവിടം ഇനിയും വ്യക്തമല്ല. പോത്തൻകോട് സ്വദേശി അബ്ദുൾ അസീസിന് സമ്പർക്കത്തിലൂടെ രോഗം പിടിപ്പെട്ടതായി ആരോഗ്യ വകുപ്പ് സൂചിപ്പിക്കുമ്പോളും ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മരണപ്പെട്ട 11 പേരുടെ പരിശോധന ഫലം വന്നത് മരിച്ച ദിവസമാണ്.
സമ്പർക്കത്തിലൂടെ 248 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജൂൺ ഒന്ന് മുതൽ 19 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 158 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതായുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വിരൽ ചൂണ്ടുന്നത് കാര്യങ്ങൾ ആശങ്ക ജനകമെന്ന് തന്നെ. രോഗ ലക്ഷണങ്ങൾ പ്രകടമാകാത്ത വൈറസ് വാഹകർ കൂടിവരുന്നതായാണ് ആരോഗ്യ വകുപ്പ് കണക്ക് കൂട്ടുന്നത്. ലോക് ഡൗൺ ഇളവുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായാണ് റിപ്പോർട്ട് .
ഇന്നലെ മാത്രം ലോക് ഡൗൺ ലംഘനത്തിന് 1353 കേസുകള് രജിസ്റ്റർ ചെയ്ത് 1547 പേരെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി. 428 വാഹനങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. മാസ്ക് ധരിക്കാത്ത 3896 സംഭവങ്ങളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുമ്പോഴും ആരോഗ്യ വിദഗ്ധർ സമൂഹ വ്യാപന സാധ്യതകളെ തള്ളികളയുന്നില്ല.