മലപ്പുറം : മലപ്പുറം കുറ്റിപ്പുറത്ത് അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശി പൊലീസ് പിടിയിൽ . സെയ്ദുൽ ഇസ് ലാം മുന്നക്കെതിരെയാണ് കേസെടുത്തത്. ഇയാൾ തിരുനാവായയിൽ ഒരു തുണിക്കടയിൽ ജോലി ചെയ്തുവരികയാണ്. തിരുപ്പൂരിൽ നിന്നും നിർമ്മിച്ച വ്യാജ ആധാർ കാർഡ് ഉപയോഗിച്ചായിരുന്നു ഇയാളുടെ താമസം.
സംഭവത്തിൽ പോലീസ് പറയുന്നത് ഇങ്ങനെ. 2013 ൽ പാസ്പോർട്ട് ഇല്ലാതെ ഷാക്കിറ ബോർഡർ വഴി ഇയാൾ ബംഗളൂരുവിലെ അത്തിബല്ലെ എന്ന സ്ഥലത്തെ ഗാർമെൻ്റ്സിൽ എത്തി. 40 ദിവസം ഇവിടെ ജോലി ചെയ്തു. ശേഷം തിരുപ്പൂർ വഴി മലപ്പുറം മുണ്ടുപറമ്പ് എത്തി .ഹാപ്പി കിഡ്സ് ഗാർമെൻ്റ്സിൽ 6 മാസം ജോലി ചെയ്തു. പിന്നീട് തിരുപ്പൂർ അവിനാശി റോഡിൽ ഗാർമെൻ്റ് സിൽ 2 മാസം ജോലി ചെയ്തു. അവിടെ വെച്ച് പശ്ചിമ ബംഗാൾ അഡ്രസ്സ് ഉണ്ടാക്കി 1500 രൂപക്ക് ആധാർ കാർഡ് ശരിയാക്കി.
പിന്നീട് തിരുനാവായ സാദിഖ് എന്നയാളുടെ ഒലിയ ഗാർമെൻ്റ്സിൽ 2019 ൽ ജോലിക്കു വന്നു. കല്യാണത്തിനായി 2020 ജനുവരി 5ന് ബംഗ്ലാദേശിൽ പോയി ഫെബ്രുവരി 24 ന് ഇയാൾ തിരിച്ചു വന്നു.
സംഭവത്തിൽ കുറ്റിപ്പുറം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വ്യാജ ആധാർ ഉപയോഗിച്ച് സംസ്ഥാനത്ത് ബംഗ്ലാദേശുകാർ അനധികൃതമായി താമസിക്കുന്നുണ്ടെന്ന വാർത്ത ജനം ടിവിയാണ് പുറത്തുകൊണ്ടുവന്നത്.