ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകര വേട്ട തുടർന്ന് സുരക്ഷാ സേന. ഈ മാസം മാത്രം 30 ഓളം ഭീകരരെ സുരക്ഷാ സേന വധിച്ചതായി ജമ്മു കശ്മീർ ഡിജിപി ദിൽബഗ് സിംഗ് പറഞ്ഞു. ഈ മാസം ജമ്മു കശ്മീരിലെ വിവിധയിടങ്ങളിൽ 11 ഏറ്റുമുട്ടലുകൾ നടന്നെന്നും അദ്ദേഹം അറിയിച്ചു.
2020 ആരംഭിച്ച് ജൂൺ മാസം വരെ 100 ലധികം ഭീകരരെയാണ് സുരക്ഷാ സേന വകവരുത്തിയത്. ഈ വർഷം ഭീകരർക്കായി നടത്തിയ ഓപ്പറേഷനുകളിൽ ഭൂരിഭാഗവും വിജയത്തോടെ പൂർത്തിയാക്കാൻ സുരക്ഷാ സേന ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു. ആയുധങ്ങളേന്തി ആക്രമണം നടത്തുന്നവർ മുഴുവൻ ജനവിഭാഗത്തിനും ഭീഷണിയാണ്. അതുകൊണ്ടു തന്നെ ഇക്കാര്യം നിസ്സാരമായി കാണാൻ തങ്ങൾക്കാകില്ല. ഭീകര സംഘടനകളിലേക്കുള്ള റിക്രൂട്ട്മെന്റുകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമാണ് ഭീകരർ ജമ്മു കശ്മീരിൽ ആക്രമണങ്ങൾ ശക്തമാക്കിയത്. അതിന് ശേഷം നുഴഞ്ഞുകയറ്റ ശ്രമങ്ങളും വർധിച്ചിട്ടുണ്ട്. പല നുഴഞ്ഞു കയറ്റ ശ്രമങ്ങളും വിജയകരമായി ഇല്ലാതാക്കാൻ കഴിഞ്ഞു. ഉത്തര കശ്മീരാണ് നിലവിൽ ഭീകരരുടെ താവളമായി മാറിക്കൊണ്ടിരിക്കുന്നത്. ഉത്തര കശ്മീർ പ്രദേശങ്ങളിലാണ് കൂടുതലായി ഭീകരവാദ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.